പാലത്തായി പീഡനക്കേസ് വിധി; സിപിഐ എമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവർക്കുള്ള കനത്ത പ്രഹരം: കെ കെ രാഗേഷ്

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവായ അധ്യാപകനെതിരായ കോടതി വിധി സിപിഐ എമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവർക്കെല്ലാമുള്ള കനത്ത പ്രഹരമാണെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്.
ഒരു പോക്‌സോ കേസ് പ്രതിക്ക് സംഘപരിവാർ സംഘടനകൾ കേസ് കാലയളവിൽ നൽകിയ പിന്തുണ സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ക്രിമിനലുകൾക്ക് താവളമൊരുക്കുന്ന സംഘപരിവാരത്തെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്താനും വിഷലിപ്തമായ കള്ളപ്രചാരണങ്ങൾ നടത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി ലാഭംകൊയ്യുന്നവരെ തിരിച്ചറിയാനും സാധിക്കണം. തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി തെറ്റിദ്ധാരണപരത്തുന്ന വാർത്തകളും നട്ടാൽകുരുക്കാത്ത നുണകളും പ്രചരിപ്പിച്ചവർ ജനങ്ങളോട് മാപ്പുപറഞ്ഞേതീരൂ- കെ കെ രാഗേഷ് കുറിച്ചു.
Related News
കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ബിജെപി നേതാവായ അധ്യാപകൻ കെ പത്മരാജന് ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. മരണം വരെ തടവ്ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പോക്സോ നിയമം പ്രകാരം 40 വർഷം തടവും ശിക്ഷവിധിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
തലശേരി പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി എം ടി ജലജറാണിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പത്മരാജൻ കുറ്റക്കാരനാണെെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിശുദിനത്തിലാണ് പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തി പ്രതി കുറ്റക്കാരനെന്ന വിധിയെത്തിയത്. തൃപ്രങ്ങോട്ടൂരിലെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പത്മരാജൻ.
അധ്യാപകൻ ശുചിമുറിയിൽ കൊണ്ടുപോയി പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നുതവണ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17നാണ് കേസെടുത്തത്. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റുചെയ്‌തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 എ, ബി, 376 (2)(എഫ്), 354 ബി, പോക്‌സോ നിയമത്തിലെ 5 (എഫ്, എൽ, എം) വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് തെളിഞ്ഞത്. ബലാത്സംഗം, 12 വയസ്സിനുതാഴെയുള്ള കുട്ടിയെ ഒന്നിലേറെത്തവണ വിദ്യാഭ്യാസ സ്ഥാപനത്തിൽ പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു.
കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി. പെൺകുട്ടിയും അമ്മയും അമ്മാവനും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും വിധി കേൾക്കാനെത്തിയിരുന്നു. സ്‌പെഷൽ പ്രോസിക്യൂട്ടർ പി എം ഭാസുരി ഹാജരായി.
ബിജെപി നേതാവിന്റെ നിഷ്‌ഠുര കൃത്യത്തെ രാഷ്‌ട്രീയവിവാദമാക്കി മാറ്റാനാണ് യുഡിഎഫും എസ്‌ഡിപിഐയും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിച്ചത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമാണ് ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചത്. തുടർന്ന് കോസ്റ്റൽ എഡിജിപി ഇ ജെ ജയരാജൻ, ഡിവൈഎസ്‌പി ടി കെ രത്‌നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.








0 comments