പാമ്പാക്കുടയിൽ അഞ്ചുവർഷത്തിനിടെ നിർമിച്ചത് ഒരു വീട്
ലൈഫ് വീടിന്റെ താക്കോൽ കൈമാറ്റം : യുഡിഎഫ് തമ്മിലടി

പിറവം
പാമ്പാക്കുടയിലെ യുഡിഎഫ് ഭരണസമിതി അഞ്ചുവർഷത്തിനിടെ പൂർത്തിയാക്കിയ ആദ്യ ലൈഫ് ഭവനത്തിന്റെ താക്കോൽ കൈമാറി. യോഗത്തിനിടെ പ്രസിഡന്റും വനിതാ പഞ്ചായത്ത് അംഗവും തമ്മിൽ വാക്കേറ്റമായി. അനൂപ് ജേക്കബ് എംഎൽഎയാണ് താക്കോൽ കൈമാറിയത്.
തനിക്ക് ലഭിച്ച മെമന്റോയിൽ പേരുമാറിയെന്ന് ആരോപിച്ചായിരുന്നു കേരള കോൺഗ്രസ് അംഗം രാധ നാരായണൻകുട്ടി പ്രശ്നം സൃഷ്ടിച്ചത്. പ്രസിഡന്റ് ശ്രീകാന്ത് നന്ദനുമായി അസഭ്യവും വാക്കേറ്റവും നടന്നു. എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. എംഎൽഎ പോയശേഷം തർക്കം രൂക്ഷമായി. പ്രസിഡന്റ് മൈക്കിൽക്കൂടി രാധയോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. രാധ ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ പ്രസിഡന്റിനെ അസഭ്യം പറയുകയായിരുന്നു. പാമ്പാക്കുടയിൽ ലൈഫ് പട്ടികയിലെ 178 പേരിൽ 92 പേർക്കാണ് ഫണ്ട് അനുവദിച്ചത്. 14 ശതമാനമാണ് പദ്ധതി നിർവഹണം.
വികസനപ്രവർത്തനങ്ങൾക്ക് 2024–2025 ൽ അനുവദിച്ച 12.85 കോടി രൂപയിൽ ചെലവഴിച്ചത് 7.15 കോടി മാത്രം. അധികാരമേറ്റ 2021 മുതൽ പദ്ധതിവിഹിതം പൂർണമായി ചെലവഴിച്ചില്ല. 2023–-24ൽ റോഡ് ഫണ്ടിൽ 1.25 കോടിയും 2024–-25ൽ 70 ലക്ഷം രൂപയും നഷ്ടമാക്കി.കെടുകാര്യസ്ഥതയിലും അഴിമതിയിലും ഭരണപക്ഷത്തുനിന്നുതന്നെ എതിർപ്പ് ഉയർന്നതോടെയാണ് മുൻ പ്രസിഡന്റ് കോൺഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡന്റ് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ രാധ നാരായണൻകുട്ടി എന്നിവർ രാജിവച്ചത്. തുടർന്നാണ് ശ്രീകാന്ത് നന്ദൻ പ്രസിഡന്റായത്. ഇതിനിടെ പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിച്ചിരുന്ന പാമ്പാക്കുട സഹകരണ ബാങ്ക് വിമതവിഭാഗം പിടിച്ചു. 15 വാർഡുകളിലും വിമതസ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രവർത്തനവും തുടങ്ങി.









0 comments