ശബരി സബ്‌സിഡി വെളിച്ചെണ്ണയ്‌ക്ക് 339 രൂപ ; സെപ്തംബർ 4 വരെ രാവിലെ 10 മുതൽ രാത്രി 8 വരെ ഫെയർ പ്രവർത്തിക്കും
സപ്ലൈകോ ജില്ലാ ഓണം ഫെയര്‍ തുടങ്ങി

ജില്ലാ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തശേഷം വ്യവസായമന്ത്രി പി രാജീവ് പച്ചക്കറി സ്റ്റാള്‍ സന്ദര്‍ശിക്കുന്നു
കൊച്ചി
സപ്ലൈകോ ജില്ലാ ഓണം ഫെയറിന് കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ തുടക്കമായി. വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്തു.
എല്ലാവർക്കും നല്ല രീതിയിൽ ഓണം ആഘോഷിക്കാനുള്ള ക്രമീകരണം സർക്കാർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ ഉൾപ്പെടെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാനുള്ള നടപടിയായി. സപ്ലൈകോ വഴി വെളിച്ചെണ്ണ വിലകുറച്ച് നൽകാനും മാർക്കറ്റിലെ വിലവർധന തടയാനും കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. സെപ്തംബർ നാലുവരെ രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് ഫെയർ. ഞായറാഴ്ചയും പ്രവർത്തിക്കും. സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.
സപ്ലൈകോ മാർക്കറ്റിങ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ എം ആർ ദീപു അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, ജില്ലാ സപ്ലൈ ഓഫീസർ എസ് ഒ ബിന്ദു, സപ്ലൈകോ ഭരണവിഭാഗം അഡീഷണൽ ജനറൽ മാനേജർ പി ടി സൂരജ്, സപ്ലൈകോ മേഖലാ മാനേജർ ടി ജെ ജയദേവ് തുടങ്ങിയവർ സംസാരിച്ചു.
ശബരി സബ്‌സിഡി വെളിച്ചെണ്ണയ്‌ക്ക് 339 രൂപ
സപ്ലൈകോ ശബരി ബ്രാൻഡിലുള്ള സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 339 രൂപയ്ക്കും സബ്സിഡി ഇതര വെളിച്ചെണ്ണ 389 രൂപയ്ക്കുമാണ് നൽകുന്നത്. 529 രൂപയുള്ള കേര വെളിച്ചെണ്ണ 429 രൂപയ്‌ക്കും ലഭിക്കും. ഓണക്കാലത്ത് സബ്‌സിഡി അരിക്കുപുറമെ, കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25- രൂപ നിരക്കിൽ പ്രത്യേക അരിയായി സപ്ലൈകോ നൽകും. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍നിന്ന് ഒരുകിലോയായി വര്‍ധിപ്പിച്ചു. 250ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവുമുണ്ട്.









0 comments