ബിപിസിഎൽ-–ടിസിസി ധാരണപത്രമായി
കളമശേരിയിൽ ഉയരും 100 കോടിയുടെ സ്‌കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്

കളമശേരിയിൽ സ്ഥാപിക്കുന്ന സ്കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനായി ബിപിസിഎൽ-–ടിസിസി ധാരണപത്രം ഒപ്പുവയ്‌ക്കുന്നു. മന്ത്രി പി രാജീവ് സമീപം
കൊച്ചി
ബിപിസിഎല്‍ കൊച്ചി റിഫൈനറി കളമശേരിയിൽ സ്ഥാപിക്കുന്ന സ്കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനായി ധാരണപത്രം ഒപ്പുവച്ചു. 100 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി പി രാജീവ് നിർവഹിച്ചു. കളമശേരി കണ്ടെയ്നർ റോഡിനുസമീപം ടിസിസിയുടെ ഭൂമിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക.
നാല് ഏക്കർ ക്യാമ്പസിൽ 1,10,000 ചതുരശ്രയടി വിസ്തൃതിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉയരുക. വിദ്യാർഥികളുടെ താമസം, ഭക്ഷണം, യൂണിഫോം എന്നിവയ്ക്കായി 10 കോടിവീതം വർഷം ചെലവഴിക്കും.
അഡ്വാൻസ്ഡ് വെൽഡിങ് വിത്ത് റോബോട്ടിക്സ്, പ്രിസിഷൻ മാനുഫാക്ചറിങ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഇലക്‌ട്രിക് ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ട്രാൻസ്പോർട്ടേഷൻ, വാട്ടർ മാനേജ്മെന്റ് ആൻഡ് മോഡേൺ പ്ലംബിങ്, അഡ്വാൻസ്ഡ് കംപ്യൂട്ടിങ്, ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്റ് മാനേജ്മെന്റ്, മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്, സ്മാർട്ട് മാനുഫാക്ചറിങ് തുടങ്ങിയ കോഴ്സുകൾ ആരംഭിക്കും.
മൂന്നുമുതൽ ആറുമാസം വരെയുള്ള കോഴ്സുകളുണ്ടാകും. ഓരോവർഷവും 1600 വിദ്യാർഥികൾക്ക് പ്രവേശനം നേടാം. നൈപുണി വികസന രംഗത്തുള്ള അസാപ്, എൻടിടിഎഫ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ബിപിസിഎൽ ചെയർമാൻ സഞ്ജയ് ഖന്ന, കലക്ടർ ജി പ്രിയങ്ക, ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡി പാർഥസാരഥി, ടിസിസി എംഡി ആർ രാജീവ് തുടങ്ങിയവർ സംസാരിച്ചു.









0 comments