കോട്ടുവള്ളിയുടെ കൈപിടിക്കാൻ ഫിലോമിന

എസ് ശ്രീലക്ഷ്‌മി
Published on Nov 19, 2025, 01:46 AM | 1 min read
കൊച്ചി
ഡാളി ചേച്ചിയെ ഞങ്ങൾക്കറിയാമെന്ന് പറഞ്ഞാണ് ചേന്ദമംഗലത്തെ വോട്ടർമാർ ഫിലോമിന സെബാസ്റ്റ്യനെ സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഫിലോമിന സെബാസ്റ്റ്യനെ ഡാളിയെന്നാണ് എല്ലാവരും വിളിക്കുന്നത്. ചേന്ദമംഗലത്ത് കാർഡ്‌ബോർഡ് കമ്പനികളിലും ബ്രഡും കപ്പലണ്ടി മിഠായിയുമുണ്ടാക്കുന്ന കമ്പനികളിലും വോട്ടഭ്യർഥനയുമായി എത്തുമ്പോൾ തൊഴിലാളികൾ കൈപിടിച്ച് സ്വീകരിക്കുകയായിരുന്നു.
കോട്ടുവള്ളി പഞ്ചായത്തംഗമായി പൊതുരംഗത്ത് സജീവമായിരുന്നതിനാൽ കൂടുതൽ പേർക്കും ഫിലോമിനയെ അറിയാം. നിലവിലെ ജില്ലാപഞ്ചായത്തംഗം ഡിവിഷനിൽ പുതിയ പദ്ധതികളൊന്നും നടപ്പാക്കാത്തത് വോട്ടർമാർ സ്ഥാനാർഥിയോട് പറഞ്ഞു. പ്രദേശത്തെ യുവജനങ്ങളുടെ തൊഴിൽപ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്ന പ്രതീക്ഷ ഫിലോമിന പങ്കുവച്ചു. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതികൾ എല്ലാവരിലേക്കും എത്തിക്കാൻ ഇടപെടുമെന്ന ഉറപ്പും സ്ഥാനാർഥി പങ്കുവയ്ക്കുന്നു.
ചൊവ്വാഴ്ച രാവിലെ കെടാമംഗലത്തുനിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. കെടാമംഗലം പള്ളി, നന്ത്യാട്ടുകുന്നം ഗാന്ധിസേവാകേന്ദ്രം, ഗാന്ധിസ്മാരക സഹകരണ ബാങ്ക്, കാളികുളങ്ങരയിലെ ആശ്രമം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കോട്ടപ്പുറം രൂപത ആസ്ഥാനത്തെത്തി ബിഷപ് ഡോ. അംബ്രോസ് പുത്തൻപുരയ്ക്കലിനെ കണ്ടു. കരിമ്പാടം ഡിഡി സഭ ആസ്ഥാനത്തും മുതിർന്ന നേതാവ് കെ പി സദാനന്ദന്റെ വീടും സന്ദർശിച്ചു. വാണിയക്കാട് കരീപറമ്പിലെ വാർഡ് കൺവൻഷനുകളിലും പങ്കെടുത്തു.









0 comments