ജനങ്ങൾക്കൊപ്പം ജൂബിൾ ജോർജ്

എൻ കെ ജിബി
Published on Nov 17, 2025, 02:45 AM | 1 min read
കോലഞ്ചേരി
ഏറെ സ്‌നേഹത്തോടെയാണ് പാങ്കോട്ടെ വോട്ടർമാർ ജില്ലാപഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ജൂബിൾ ജോർജിനെ സ്വീകരിച്ചത്. വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിരംസമിതി അധ്യക്ഷനായി കഴിഞ്ഞ അഞ്ചുവർഷവും ജനങ്ങൾക്കൊപ്പമുണ്ടായിരുന്ന ജൂബിൾ, നാടിന് സുപരിചിതൻ.
ഞായർ രാവിലെ പാങ്കോട് കവലയിൽ നാട്ടുകാരെയും വ്യാപാരികളെയും കണ്ടാണ് പര്യടനം തുടങ്ങിയത്. ട്വന്റി 20യുടെ കോർപറേറ്റ് ഭരണം ഐക്കരനാട് പഞ്ചായത്തിനുണ്ടാക്കിയ വികസനമുരടിപ്പിനെക്കുറിച്ച് നാട്ടുകാർ ജൂബിളിനോട് പറഞ്ഞു. വോട്ടർമാരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞാണ് സ്ഥാനാർഥി മുന്നോട്ടുപോയത്. പാങ്കോട് യാക്കോബായ, ഓർത്തഡോക്സ് പള്ളികളിലെ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചു.
പഴന്തോട്ടം കവല, ലക്ഷംവീട്, മനയത്തുപീടിക എന്നിവിടങ്ങളിലും വോട്ടുതേടി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായിരിക്കെ വിവിധ മേഖലകളിൽ ജൂബിൾ നടത്തിയ ഇടപെടലുകളും വികസനപ്രവർത്തനങ്ങളും പ്രതീക്ഷ നൽകുന്നതാണെന്ന് വോട്ടർമാർ പറഞ്ഞു. ടേക് എ ബ്രേക് പദ്ധതി, പുത്തൻകുരിശ് ഡിവിഷനിലെ 11 അങ്കണവാടികളുടെ ശീതീകരണം, കുടിവെള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ജൂബിളിന്റെ എടുത്തപറയത്തക്ക നേട്ടങ്ങളാണ്.
യാക്കോബായസഭയുടെ വെട്ടിക്കൽ എംഎസ്ഒടി സെമിനാരി പ്രസിഡന്റും യൂറോപ്പ് ഭദ്രാസനാധിപനുമായ കുര്യാക്കോസ് മോർ തെയോഫിലോസിനെയും സന്ദർശിച്ചു. മാമലയിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് സൗഹൃദം പങ്കിട്ടു. മറ്റക്കുഴി, തിരുവാണിയൂർ വാർഡ് കൺവൻഷനുകളിലും പങ്കെടുത്തു.
തിരുവാണിയൂർ, വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തുകളും പാങ്കോട്, പൂതൃക്ക ബ്ലോക്ക് ഡിവിഷനുകളും ഉൾപ്പെടുന്നതാണ് പുത്തൻകുരിശ് ജില്ലാപഞ്ചായത്ത് ഡിവിഷൻ.









0 comments