ഇൻഫോപാർക്ക് ഫ്ലക്‌സി ഓഫീസ് സ്‌പെയ്സ് ഉദ്‌ഘാടനം നാളെ


സ്വന്തം ലേഖകൻ
Published on Oct 27, 2025, 01:56 AM | 1 min read
കൊച്ചി
ഇന്‍ഫോപാര്‍ക്ക് ഫ്ലക്‌സി ഓഫീസ് സ്‌പെയ്സ് ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ നൂതന സംരംഭമായ ‘ഐ ബൈ ഇൻഫോപാർക്ക്' ഫ്ലക്‌സി ഓഫീസ് സ്‌പെയ്സ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിലാണ് പൂർത്തിയായത്. പദ്ധതി കേരളത്തിന്റെ ഐടി വളർച്ചയിൽ പ്രധാന ചുവടുവയ്‌പാകും. ഇൻഫോപാർക്കിൽ നടക്കുന്ന ഐടി സെമിനാറിൽ രാവിലെ 10ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.
ആറുനിലകളിൽ 48,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ 582 പേർക്ക് ജോലി ചെയ്യാം. ഓരോ നിലയും വൈവിധ്യമാർന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു നിലയിലെ ഓ-ഫീസ് സ്‌പെയ്‌സ് പാട്ടത്തിനെടുക്കാൻ പ്രമുഖ കന്പനി രംഗത്തുവന്നിട്ടുണ്ട്. ഇതിന്റെ ധാരണപത്രം ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറും.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സഹകരണത്തോടെയാണ് പദ്ധതി. യാത്രാസൗകര്യങ്ങളും നവീന ഓഫീസ് സൗകര്യങ്ങളും സംയോജിക്കുന്ന പ്രീമിയം വർക് സ്‌പെയ്‌സ്, കോ–-വർക്കിങ് സ്‌പെയ്സ് മാതൃകകളിൽ ഒരുങ്ങുന്ന ഓഫീസ് സൗകര്യം ഐടി, ഐടി ഇതര കമ്പനികൾക്കും ജീവനക്കാർക്കും ഉപയോഗപ്പെടുത്താം. ഭക്ഷണമുറി, പരിപാടികൾ നടത്താനുള്ള സ്ഥലം, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും.
വനിതകൾക്ക് സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കാനും അന്താരാഷ്ട്ര കമ്പനികൾക്ക് ജീവനക്കാരെ വർക് ഫ്രം ഹോമിനുപകരം പ്രീമിയം വർക് സ്‌പെയ്‌സിൽ വിനിയോഗിക്കാനും കഴിയുന്നതരത്തിലാണ് ഓഫീസുകളുടെ ഘടന.
അതിവേഗ ഇന്റർനെറ്റ്, മുഴുവൻസമയ വൈദ്യുതി, 24 മണിക്കൂറും സുരക്ഷ എന്നിവയുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് ഓഫീസ് സ്ഥലം ക്രമീകരിക്കാൻ സഹായിക്കുന്ന വാടകവ്യവസ്ഥകളാണ് മറ്റൊരു സവിശേഷത.
ഗിഗ് വർക്കർമാർ, ഫ്രീലാൻസർമാർ, ബഹുരാഷ്ട്ര കമ്പനികൾ, ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങൾ, കേരളത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
‘സ്‌പെക്ട്ര' ന്യൂറോ ഡൈവേഴ്സിറ്റി- സൗഹൃദ ആശയം
തൊഴിലിട രൂപകല്‍പ്പനയില്‍ ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ടുവരുന്ന ‘സ്‌പെക്ട്ര' ന്യൂറോഡൈവേഴ്സിറ്റി- സൗഹൃദ ആശയത്തിലൂന്നിയാണ് ഓരോ നിലയുടെയും രൂപകല്‍പ്പന. വൈവിധ്യ ചിന്താശേഷിയുള്ളവരെ ഉൾക്കൊള്ളുന്ന ഇത്തരം ഐടി മാതൃക സംസ്ഥാനത്ത് ആദ്യമാണ്. മുറികളുടെ നിറത്തിലും വെളിച്ചവിതാനത്തിലുമെല്ലാം ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്.









0 comments