ഹജ്ജിനായി ജമീല വീൽചെയറിൽ

നെടുമ്പാശേരി
ആലുവ കുറ്റിക്കാട്ടുകര വീട്ടിൽ ജമീല ഹജ്ജിന് പോകുന്നത് വീൽചെയറിൽ. അപകടത്തിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനെത്തുടർന്ന് മാസങ്ങളായി ഇവർ വീൽചെയറിലാണ്. ശാരീരിക വൈഷമ്യങ്ങളുണ്ടെങ്കിലും ഹജ്ജ് ചെയ്യുക എന്നത് ഇവരുടെ മോഹമാണ്. നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ വനിതാ വളന്റിയർമാരുടെ സഹായത്തോടെയാണ് ഇവർ വിമാനത്താവളത്തിലേക്ക് തിരിച്ചത്. ബുധൻ പകൽ 11.30ന് വനിതാ തീർഥാടകർക്ക് മാത്രമായുള്ള സൗദി എയർലൈൻസ് വിമാനത്തിൽ ജമീല ജിദ്ദയിലേക്ക് തിരിച്ചു.
ഇക്കുറിയും വനിതകൾ മുന്നിൽ
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്ന് ബുധനാഴ്ചവരെ 2857 തീർഥാടകർ ഹജ്ജിനായി യാത്ര തിരിച്ചു. വനിതാ തീർഥാടകരാണ് ഇക്കുറിയും കൂടുതലുള്ളത്. 982 പുരുഷന്മാരും 1875 വനിതാ തീർഥാടകരുമാണ് യാത്രതിരിച്ചത്.
ബുധൻ പകൽ 11.30ന് യാത്ര തിരിച്ച സൗദി എയർലൈൻസിന്റെ എസ്‌വി 3065 നമ്പർ വിമാനത്തിൽ 275 വനിതാ തീർഥാടകർമാത്രമാണുണ്ടായിരുന്നത്. രാവിലെ 7.30ന് പുറപ്പെട്ട സൗദി എയർലൈൻസിന്റെ 3063 നമ്പർ വിമാനത്തിൽ 287 പേരും 3.30നുള്ള സൗദി എയർലൈൻസിന്റെ എസ്‌വി 3067 വിമാനത്തിൽ 286 പേരുമാണ് ഉണ്ടായിരുന്നത്. നെടുമ്പാശേരി വഴി 6016 ഹജ്ജ് തീർഥാടകരാണ് ആകെ പുറപ്പെടേണ്ടത്. ഇതിൽ 2857 പേർ പുറപ്പെട്ടു. ഇനി 3159 പേരാണ് യാത്ര തിരിക്കേണ്ടതെന്ന് ഹജജ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. മൊയ്തീൻകുട്ടി ഹാജി പറഞ്ഞു.









0 comments