ഗദ്ദിക 2025 സമാപിച്ചു

കൊച്ചി
ഗോത്രസംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും നേരടയാളമായ ‘ഗദ്ദിക 2025’ ന് വിജയകരമായ പരിസമാപ്തി. ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒരാഴ്ചയോളം നീണ്ടുനിന്ന പ്രദർശന വിപണന മേളയും കലാവിരുന്നുകളും കാണുന്നതിനും ആസ്വദിക്കുന്നതിനും നിരവധി പേരാണ് എത്തിച്ചേർന്നത്. ഗദ്ദിക, പളിയനൃത്തം, കൊറഗ നൃത്തം, പാട്ടുവഴി, കാഞ്ഞൂർ നാട്ടുപൊലിമ, പരുന്താട്ടം, ചിമ്മാന കളി, മാരിതെയ്യം, ഗോത്രഗീതിക, തുയിലുണർത്തു പാട്ട്, ഊരാളികുത്ത്, നാഗകാളി , വെള്ളാട്ടം തുടങ്ങി വിവിധ കലാരൂപങ്ങൾ കാണികൾക്ക് നവ്യാനുഭവമായി. ഗോത്രജനതയുടെ ജീവിതരീതികൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവ പ്രതിഫലിക്കുന്നതായിരുന്നു അവതരണങ്ങൾ. ഏഴുദിവസങ്ങളിലായി 30ൽപ്പരം പാരമ്പര്യ കലകളാണ് അരങ്ങേറിയത്.
കലാരൂപങ്ങൾപോലെ തന്നെ സ്റ്റാളുകളും ഗദ്ദികയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായിരുന്നു. പട്ടികജാതി–വർഗ വിഭാഗക്കാരുടെ കരകൗശലവസ്തുക്കൾ, പരമ്പരാഗത ആഭരണങ്ങൾ, മുള ഉൽപ്പന്നങ്ങൾ, വനവിഭവങ്ങൾ എന്നിവ സ്റ്റാളുകളിൽ ലഭ്യമായിരുന്നു. തനത് വിഭവങ്ങൾ ഒരുക്കിയ ഭക്ഷണശാലകളും പ്രത്യേകതയായിരുന്നു. വിവിധ ദിവസങ്ങളിലായി മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു എന്നിവർ ഗദ്ദിക സന്ദർശിച്ച് കലാകാരന്മാരുമായി ആശയവിനിമയം നടത്തി.









0 comments