കൊച്ചി വിമാനത്താവളത്തിൽ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു

നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാലുകോടി രൂപ വിലമതിക്കുന്ന 4.1 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽനിന്ന് കോലാലംപുർവഴി മലേഷ്യൻ എയർലൈൻസ് വിമാനം എം എച്ച് 0108ൽ എത്തിയ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി സെബി ഷാജുവാണ് കൊച്ചി കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്.
വിമാനത്താവളത്തിൽ വന്നിറങ്ങിയ സെബി ഷാജുവിനെ, സംശയം തോന്നിയതോടെ എഐയു ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് വിശദമായ പരിശോധനയ്ക്ക് വിധേയനാക്കി. ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് സൂക്ഷ്മപരിശോധന നടത്തിയപ്പോഴാണ് 4.1 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്.
കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ പങ്കുള്ള ഇയാൾ കാപ്പ കേസ് പ്രതിയാണ്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. ചീഫ് കമീഷണർ എസ് കെ റഹ്മാൻ, കമീഷണർ ഡോ. ടി ടിജു, ജോയിന്റ് കമീഷണർ ശ്യാം ലാൽ, ഡെപ്യൂട്ടി കമീഷണർ (എഐയു), റോയ് വർഗീസ്, അസി. കമീഷണർ പോൾ പി ജോർജ് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കൊച്ചിൻ കസ്റ്റംസ് എഐയു ഒരുവർഷത്തിനിടെ 20 കേസുകളിലായി 101 കിലോഗ്രാം കഞ്ചാവാണ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍നിന്ന് പിടിച്ചെടുത്തത്.









0 comments