സ്വന്തമായി വിമാന നിർമാണം
ആകാശം തൊടാൻ സ്വപ്നച്ചിറകുമായി പെരുന്പാവൂരുകാരൻ


ശ്രീരാജ് ഓണക്കൂർ
Published on Sep 14, 2025, 02:58 AM | 1 min read
കൊച്ചി
സ്വന്തമായി നിർമിക്കുന്ന ചെറുവിമാനത്തിൽ ആകാശം തൊടാനൊരുങ്ങുകയാണ് പെരുമ്പാവൂർ സ്വദേശി എസ് ഷാജു. ഒരാൾക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനം എട്ടരലക്ഷത്തോളം രൂപ ചെലവിലാണ് ഷാജു നിർമിക്കുന്നത്. 80 ശതമാനം പൂർത്തിയായി.
ജലശുദ്ധീകരണ ഉപകരണങ്ങൾ നിർമിച്ചുവിൽക്കുന്ന ഷാജുവിന് എന്നും ആകാശമാണ് സ്വപ്‌നം. വിമാന നിർമാണത്തെക്കുറിച്ചുള്ള അറിവ് സമ്മാനിച്ചത് ടെലിവിഷനും യുട്യൂബുമാണ്. ജലശുദ്ധീകരണ ഉപകരണങ്ങൾ നിർമിക്കുന്ന തന്റെ കന്പനിയുടെ പുക്കാട്ടുപടിയിലെ ഓഫീസിലാണ് വിമാന നിർമാണം. കുറച്ചുകൂടി വലിയ സ്ഥലത്തിനായുള്ള ഓട്ടത്തിലാണ് ഷാജു.
ഇറ്റാലിയൻ നിർമിതമായ സിംഗിൾ സിലിണ്ടർ എൻജിനാണ് വിമാനത്തിനുള്ളത്. പരമാവധി 10 ലിറ്റർവരെ ഇന്ധനം ടാങ്കിൽ ശേഖരിക്കാനാകും. അൾട്രാ ലൈറ്റ് എയർ ക്രാഫ്‌റ്റ് വിഭാഗത്തിൽ പെടുന്ന വിമാനത്തിന് 150 കിലോഗ്രാമിൽ താഴെയാണ് ഭാരം. റൺവേയിൽനിന്നും വെള്ളത്തിൽനിന്നും ടേക്ക് ഓഫ് ചെയ്യാം. ഹെലികോപ്‌റ്റർപോലെ നിന്നനിൽപ്പിൽ ഉയരാൻ സാധിക്കുന്ന പരിഷ്കരിച്ച പതിപ്പും (വിടിഒഎൽ എയർക്രാഫ്‌റ്റ്) ഭാവിയിൽ ലക്ഷ്യമിടുന്നുണ്ട്. നാല് പ്രൊപ്പലറുള്ള, ഇൗ വിമാനത്തിൽ രണ്ടുപേർക്ക് സഞ്ചരിക്കാം. ഇതിന്റെ രൂപരേഖയും തയ്യാറാണ്. ഇത് നിർമിക്കാനുള്ള സാമ്പത്തിക സഹായം തേടുകയാണെന്ന് ഷാജു പറഞ്ഞു.
ആകാശത്തും വെള്ളത്തിലും സഞ്ചരിക്കാൻ സാധിക്കുന്ന, അൾട്രാ ലൈറ്റ് എയർ ക്രാഫ്‌റ്റ് വിഭാഗത്തിൽപ്പെടുന്ന പവേർഡ് ഹാൻഡ് ഗ്ലൈഡർ 2021ൽ നിർമിച്ചിരുന്നു. മോട്ടോർ ബൈക്കിന്റെ എൻജിനിൽ പ്രവർത്തിക്കുന്ന ഗ്ലൈഡറിന് മൂന്നാറിൽ പറക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി ലഭിച്ചിട്ടുണ്ടെന്നും ഷാജു പറഞ്ഞു.









0 comments