ഓർമകളിൽ ആദ്യ ജില്ലാപഞ്ചായത്തംഗം തുനിഞ്ഞിറങ്ങി; നെടുങ്കോട്ട തകർന്നു

പി ഇസ്‌മയിൽ
നാരായണൻ കരിച്ചേരി
Published on Nov 22, 2025, 02:30 AM | 1 min read
ഉദുമ
പാലക്കുന്നിലെ തറവാട് വീട്ടിലിരുന്ന് പഴയകാല തെരഞ്ഞെടുപ്പ് അനുഭവം ഓർക്കുവേ ഓർമകൾ തിരയിടക്കുന്നുണ്ട് പി ഇസ്മയിലിന്റെ മനസിൽ. എൽഡിഎഫിന്റെ അടുക്കും ചിട്ടയോടുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും വിശേഷവുമെല്ലാം നല്ല ഓർമ. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉദുമ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് ആദ്യ അംഗം. പിന്നീട് പാലക്കുന്ന് ബ്ലോക്ക് ഡിവിഷനിൽ നിന്നു മത്സരിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാമത്തെ പ്രസിഡന്റ്. 1995ലാണ് ജില്ലാപഞ്ചായത്തംഗമാകുന്നത്. 2000ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും. ഉദുമ, പള്ളിക്കര പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു ജില്ലാ പഞ്ചായത്ത് ഡിവിഷൻ. അന്ന് മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയായിരുന്നെങ്കിലും പാർടിയുടെ ചിട്ടയായ പ്രവർത്തനവും നിലപാടും വ്യക്തിബന്ധവും വൻവിജയം സമ്മാനിച്ചു. മുസ്ലിംലീഗിലെ വി കെ അബ്ദുള്ളയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ആദ്യഭരണസമിതിയിൽ മുസ്ലിംലീഗിലെ സി അഹമ്മദ് കുഞ്ഞി ജില്ലാപഞ്ചായത്ത് പ്രസിഡന്റ്. 2000 ൽ സിപിഐ എം തീരുമാനമനുസരിച്ച് പാലക്കുന്ന് ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിച്ച് പ്രസിഡന്റായി. ഇക്കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനായി. മൊബൈൽ ഫോണോ സമൂഹമാധ്യമങ്ങളോ സജീവമല്ലാത്ത കാലത്ത് രാപകലെന്നില്ലാതെ വീട് കയറിയായിരുന്നു പ്രചാരണം. അടക്കും ചിട്ടയുമായ പ്രവർത്തനത്തിന് ഇന്നും മാറ്റവുമില്ലെന്ന് അദ്ദേഹം പറയുന്നു. ഉദുമ പഞ്ചായത്തിലെ ചില വാർഡുകളിലെ യുഡിഎഫ് - ജമാഅത്ത് ഇസ്ലാമി കൂട്ടുക്കെട്ടിനെക്കുറിച്ചും ബിജെപി നിലപാടിലും വളരെ ആശങ്കയുണ്ട് ഇദ്ദേഹത്തിന്. കാസർകോട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി (എഡിഎം) വിരമിച്ച ശേഷമാണ് രാഷ്ടീയത്തിലേക്ക് വരുന്നത്. ഔദ്യോഗിക ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും കറകളങ്ക വ്യക്തത്വത്തിന്റെ ഉടമ. ആളുകൾ ഇസ്മയിൽ സർ എന്നാണ് വിളിക്കുക. സിപിഐഎം ഉദുമ ഏരിയാകമ്മിറ്റിയംഗമായും പ്രവർത്തിച്ചു. ജില്ലയിൽ അറിയപ്പെടുന്ന ചരിത്രാന്വേഷി കൂടിയായ അദ്ദേഹം ജില്ലയിലെ കോട്ടകളെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.









0 comments