മുനിക്കൽ ബംഗാട് റോഡ് നവീകരണം വൈകരുത്

പൂർണമായും തകർന്ന കായകുന്ന് - മുനിക്കൽ ബങ്ങാട് റോഡ്
രാജേഷ് മാങ്ങാട്
Published on Mar 14, 2025, 03:00 PM | 1 min read
പനയാൽ
പള്ളിക്കര പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ കായകുന്ന് - മുനിക്കൽ ‐ ബംഗാട് റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് പൂർണമായും പൊട്ടിപൊളിഞ്ഞ നിലയിലാണ്. റോഡിലെ വലിയ കുഴികളിൽ വീണ് ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. മുനിക്കൽ കരിച്ചേരി പുഴയിൽനിന്ന് ദേശീയപാത പ്രവൃത്തിക്കായി മേഘ കൺസ്ട്രക്ഷൻ കമ്പനി വലിയ ടാങ്കർ ലോറിയിൽ വെള്ളം കൊണ്ട് പോകാൻ ഉപയോഗിക്കുന്നത് ഈ റോഡാണ്. വിവിധ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും ലോറിയിൽ വെള്ളം കൊണ്ടുപോകുന്നുണ്ട്. വലിയ വാഹനങ്ങൾ ഇടവേളയില്ലൊതെ ഓടുന്നതാണ് ഈ റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ബിആർഡിസിയുടെയും വാട്ടർ അതോറിറ്റിയുടെ ബങ്ങാടുള്ള ശുദ്ധജല പ്ലാന്റിലേക്കുമുള്ള പ്രധാന റോഡാണിത്. ഈ പ്ലാന്റിൽനിന്നാണ് പള്ളിക്കര, പുല്ലൂർ പെരിയ, ഉദുമ, ചെമ്മനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്കും ഉദുമ പഞ്ചായത്തിലെ മൂന്ന് റിസോട്ടിലേക്കും വെള്ളം എത്തിക്കുന്നത്. ബേഡകം, കുറ്റിക്കോൽ പഞ്ചായത്തുകളിലേക്ക് ആയംകടവ് പാലം വഴി വേഗത്തിൽ എത്താൻ മുനിക്കൽ‐ ബംഗാട് റോഡിലൂടെ സാധിക്കും. കാലാവർഷം തുടങ്ങും മുമ്പ് റോഡ് നന്നാക്കിയില്ലെങ്കിൽ ഇതുവഴിയുള്ള വാഹനയാത്ര പൂർണമായും തടസപ്പെടുമെന്ന് നാട്ടുകാർ പറയുന്നു.









0 comments