കനിങ്കുണ്ടിൽ അപ്പുക്കാരണവർ അനുസ്മരണം ഇന്ന്
ചുവന്ന മടിക്കൈയുടെ വികസന ശിൽപി

മടിക്കൈ
ചുവന്ന മടിക്കൈയുടെ 75 വർഷം പിന്നിടുന്ന ഭരണചരിത്രത്തിന് തുടക്കമിട്ട കനിങ്കുണ്ടിൽ അപ്പുക്കാരണവരുടെ 66-ാം ചരമവാർഷികാചരണം ശനിയാഴ്ച. രാവിലെ ഒമ്പതിന് സ്മൃതികുടീരത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും. വൈകിട്ട് നാലിന് പുളിക്കാൽ എ കെ ജി വായനശാല പരിസരത്ത് അനുസ്മരണ പൊതുയോഗം സിപി ഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. മടിക്കൈയുടെ വികസനക്കുതിപ്പിന് വിത്തിട്ട ആദ്യ കമ്യൂണിസ്റ്റ് സാരഥിയാണ് കാരണവർ. പോർമുഖങ്ങളിലെ അസാമാന്യധൈര്യശാലി. മടിക്കൈയിൽ കർഷകസംഘം രൂപീകരിക്കുന്നതിൽ പ്രമുഖൻ. കയ്യൂർ സമരത്തോടനുബന്ധിച്ച് മടിക്കൈയിലും നരനായാട്ട് നടത്തിയ പൊലീസ് അപ്പുക്കാരണവരെ കൊടിയ പീഡനത്തിനുശേഷം അറസ്റ്റ് ചെയ്തു. നിരവധി തവണ പൊലീസ് വീട് തകർത്ത് കൃഷി നശിപ്പിച്ചു. 1946-ൽ കരിവെള്ളൂർ സമരത്തെത്തുടർന്ന് ജയിൽവാസമനുഷ്ഠിച്ചു. പൊലീസിന്റെ ക്രൂരമർദനങ്ങൾ കൂസാത്ത അപ്പുകാരണവരോട് ഇയാൾ കരിമ്പൂച്ചയെ തിന്നിട്ടുണ്ടോ എന്ന പൊലീസുകാരന്റ ചോദ്യത്തിന് സാറിന്റ പൂച്ചയെ കാണാതായിട്ടുണ്ടോ? എന്ന മറുചോദ്യം ഇദ്ദേഹത്തിന്റെ മനോധൈര്യത്തിന്റ സാക്ഷ്യപ്പെടുത്തലായിരുന്നു. പൊലീസ് വീട്ടിൽനിന്ന് പട്ടുകോണകമടക്കമുള്ള സാധനങ്ങൾ എടുത്തുകൊണ്ടുപോയതിനെ കളിയാക്കി കോഴിക്കോട്ട് നടന്ന പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിച്ചപ്പോൾ നിലക്കാത്ത കൈയടിയായിരുന്നു.അനാചാരങ്ങൾക്കും സവർണ മേധാവിത്വത്തിനുമെതിരെ പോരാടുന്നതിൽ കാരണവർ മുന്നിൽ തന്നെയായിരുന്നു. ഫ്യൂഡൽമേൽകോയ്മ തകർത്ത് മടിക്കൈയിൽ 1950-ൽ ആദ്യത്തെ ജനകീയ പഞ്ചായത്ത് ഭരണസമിതി രൂപംകൊണ്ടപ്പോൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.









0 comments