പോയനാൾ നെയ്‌ത സൗഹൃദത്തിന്
കള്ളിമുൾച്ചെടി സാക്ഷി

ചന്തേര കുനുത്തൂരിലുള്ള കള്ളിമുൾ ചെടികൾ കാണുന്ന വിദ്യാർഥികൾ
പി വിജിൻദാസ്
Published on Jul 06, 2025, 02:30 AM | 1 min read
ചെറുവത്തൂർ
അവധിയാണ് മണ്ണിലും ചേറിലും കളിക്കണം. ചെളിയിൽ പുതഞ്ഞ കാലുമായി തൊട്ടടുത്ത വായനശാലയിൽ പോയിരുന്ന് കള്ളനും പൊലീസും കളിക്കണം. കയ്യാല കേറിമറഞ്ഞ് മറഞ്ഞിരിക്കണം. ചാടിക്കടക്കുന്നതിനിടെ ഉയർന്നുപൊങ്ങിനിൽക്കുന്ന കള്ളിമുൾ ചെടിയുടെ മുള്ളുകൾ കാലിലെ വിരലുകളിൽ കയറിയിരിക്കും. നീറ്റലാണ്. വീട്ടിലറിഞ്ഞാൽ പാടാണേ. കൂട്ടുകാരെല്ലാരും ചേർന്ന് മുള്ളെടുക്കലായി അടുത്ത പരിപാടി. സൗഹൃദത്തിന്റെ കണ്ണിചേർത്ത നാളുകളായിരുന്നു അത്. ഭൂതകാല ഓർമകളിലെ ഒരേട് മാത്രമാണ് ഇത്തരം ഒഴിവുദിനങ്ങൾ സമ്മാനിക്കുക. കാലം പുരോഗമിച്ച് സ്‌മാർട് ഫോണിലെ ഗെയിമിലേക്കും റീൽസിലേക്കും മാറി. എന്നാൽ ഇന്നലെകളുടെ കളിയും കളിയാരവങ്ങളും അനിവാര്യമായ ഇന്നിന്റെ സാധ്യതകളും വിദ്യാർഥികളിലേക്ക് പകർന്ന് നൽകുകയാണ് വിദ്യാഭ്യാസ വകുപ്പ്. നാലാം ക്ലാസിലെ പരിസര പഠനം പാഠപുസ്തകത്തിലാണ് കള്ളിമുള്ളിന്റെ സവിശേഷതകൾ പഠിക്കാനുള്ള പാഠം ഒരുക്കിയത്. ജീവികളും ചുറ്റുപാടും എന്നതാണ് പാഠം. നേരിൽ കണ്ടറിഞ്ഞ് പഠിക്കുക എന്ന സവിശേഷതയാണ് ഇപ്പോൾ നടപ്പാക്കുന്നത്. മൺകൈയാലകൾ അതിരുകളായി ഉയർന്നുനിന്നിരുന്നൊരു കാലമുണ്ടായിരുന്നു. അതിനു മുകളിൽ നിറഞ്ഞു നിൽക്കുന്ന സസ്യ വൈവിധ്യങ്ങളും ഏറെ. കള്ളിമുള്ളും, നീലക്കോളാമ്പിയും സീമക്കൊന്നയും നിറഞ്ഞ കയ്യാലകൾ കൽമതിലുകളുടെ വരവിനൊപ്പമാണ് മറഞ്ഞുതുടങ്ങിയത്. അതിലൊന്നാണ് മരുഭൂമിയിൽ വളരുന്ന കള്ളിമുള്ള്. ജലാംശം സൂക്ഷിക്കാനുള്ള കഴിവും മുള്ളുകളും നിറവും അതിന്റെ പൂവുമെല്ലാം കുട്ടികൾക്ക് നേരിട്ട് കണ്ട് മനസിലാക്കാനുണ്ട്. പാഠം അധ്യാപകൻ പകർന്ന് നൽകിയപ്പോൾ കള്ളിമുള്ള് എവിടെക്കാണും എന്ന ചോദ്യമായി കുട്ടികളിൽനിന്നും. തേടിയിറങ്ങിയ അധ്യാപകൻ ചന്തേര കുനുത്തൂരിലെ കള്ളിമുൾക്കാഴ്ചകളിലേക്കെത്തി.









0 comments