print edition 4.11 ലക്ഷം കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികൾ

സി എ പ്രേമചന്ദ്രൻ
Published on Nov 22, 2025, 03:01 AM | 1 min read
തൃശൂർ
സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം വിതരണംചെയ്‌തത് 4.11 ലക്ഷം പട്ടയം. വർഷം 43,478 പട്ടയം. ദിവസം 119 പട്ടയം. ഓരോ മണിക്കൂറിലും 5 പട്ടയം വീതം.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ആഹ്ലാദപൂർണമായ വിരാമമിട്ട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1,77,011 പട്ടയമാണ് വിതരണം ചെയ്‌തത്. തുടർഭരണമായപ്പോൾ 2,33,947 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികളായി.

പഞ്ചായത്തംഗം മുതൽ എംഎൽഎമാർവരെയും വില്ലേജ് തലം മുതൽ സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥർ വരെയും കണ്ണികളായ പട്ടയമിഷൻ ചരിത്രലക്ഷ്യത്തിലേക്ക് ചുവടുവച്ചു. അടിത്തട്ടിലുള്ള ജനവിഭാഗങ്ങൾക്കുള്ള ഒരുതുണ്ടു ഭൂമിക്ക് അവകാശം നൽകണമെന്ന സർക്കാർ നിശ്‌ചയദാർഢ്യവും ചേർന്നതോടെ സംസ്ഥാനത്ത് 4,10,958 എന്ന റെക്കോഡ് പട്ടയവിതരണം സാധ്യമായി. മലയോര, ആദിവാസി മേഖലകൾക്ക് മുൻഗണനയേകി.

1977നുമുമ്പ് വനഭൂമിയിൽ കുടിയേറിയ മുഴുവൻ കർഷകർക്കും പട്ടയം വിതരണം ചെയ്യണമെന്നാണ് സർക്കാർ ലക്ഷ്യം. കേന്ദ്രനിയമതടസ്സങ്ങൾ ഏറെയായിരുന്നു. വനഭൂമി പതിവ് നടപടി ത്വരിതപ്പെടുത്താൻ സംസ്ഥാന സർക്കാർ പ്രത്യേകം ഉത്തരവിറക്കി. കേന്ദ്രാനുമതി ലഭിച്ച ഭൂമികളിൽ വനം–റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനാ റിപ്പോർട്ട് ലഭ്യമല്ലാത്ത കേസുകളിൽ പട്ടയം നൽകാൻ ഉത്തരവിറക്കി. 6,723 പേർക്ക് 1793.6294 ഹെക്ടർ വനഭൂമി പട്ടയം നൽകി. മൂന്നു പതിറ്റാണ്ടിനുശേഷം വനഭൂമിയിൽ പട്ടയം നൽകാനുള്ള സംയുക്ത പരിശോധന തുടങ്ങി.









0 comments