ഹൃദയപൂർവം മടിക്കൈ

സുരേഷ് മടിക്കൈ
Published on Nov 21, 2025, 03:00 AM | 1 min read
മടിക്കൈ പണ്ടേ കത്തിക്കെന്നെ ചെയ്യല്...... എന്ത് കാലക്കേടുണ്ടായാലും ചാവ്‌ന്നത് വെരെ അത് മാറൂല കുഞ്ഞീ ....’ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ 85 കഴിഞ്ഞ ബോളിയമ്മ ഉറക്കെയാണ് സ്ഥാനാർഥിയോട് പറഞ്ഞത്. അരികിൽ 90 വയസ് പിന്നിട്ട അയൽവാസി പക്കീരേട്ടനും ചുറ്റുവട്ടക്കാരുമുണ്ട്. പെൻഷൻ കൂട്ടിയ ഗവർമെന്റിനല്ലാതെ വോട്ട് ആർക്കെന്ന് അവരും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷനിൽനിന്നും ജനവിധി തേടുന്ന കെ സബീഷ് വോട്ട് ചോദിക്കവെ അൽപ സ്വൽപം രാഷ്ട്രീയം പറയാനും നേരം കണ്ടെത്തുന്നുണ്ട്. വ്യാഴം രാവിലെ കാലിച്ചാംപൊതിയിൽനിന്നായിരുന്നു പര്യടന തുടക്കം. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ സുജാതയും പഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർഥികളും എൽഡിഎഫ് നേതാക്കളും ഒപ്പമുണ്ട്. കണ്ടംകുട്ടിച്ചാൽ, കാലിച്ചാംപൊതി, മേക്കാട്ട്, ചാളക്കടവ്, പുളിക്കാൽ, ബങ്കളം, കൂലോം റോഡ്, ചതുരക്കിണർ, അടുക്കത്ത് പറമ്പ് എന്നിവിടങ്ങളിൽ ഓട്ടപ്രദക്ഷിണംപോലെയാണ് പര്യടനം. അതിവേഗം ഓടിപ്പാഞ്ഞ് നടന്ന് കൈകൊടുത്ത്, സൗഹൃദം പുതുക്കി പിന്തുണ തേടി അതിവേഗം അടുത്ത കേന്ദ്രത്തിലേക്ക്. സ്ഥാപനങ്ങളും തൊഴിലിടങ്ങളും കടകളുമൊക്കയാണ് ആദ്യഘട്ടത്തിലെ സന്ദർശനത്തിലുള്ളത്. കേരളത്തിന്റെ വികസന മുന്നേറ്റവും പെൻഷൻ വർധനയും അടിസ്ഥാന സൗകര്യ വികസനവും എല്ലായിടത്തും ചർച്ചയായി. ജയിച്ചുഭരണത്തിലേറിയാൽ ചെയ്യേണ്ട വികസന നിർദ്ദേശങ്ങളും ജനം പങ്കുവയ്‌ക്കുന്നു. എല്ലായിടത്തും സ്ഥാനാർഥികളെ സ്നേഹവായ്‌പ്പോടെയാണ് വരവേറ്റത്. ജയത്തിൽ സംശയമില്ല, ഭൂരിപക്ഷം എത്ര കൂടുമെന്ന സംശയമുള്ളുവെന്നാണ് കാലിച്ചാംപൊതിയിലെ സൊറമുക്ക് ചായക്കടയിലെ വി വിജയൻ പറയുന്നത്. വിജയം ഉറച്ച മടിക്കൈ ഡിവിഷനിൽ റെക്കോഡ് ഭൂരിപക്ഷം നേടാനുള്ള പ്രവർത്തനത്തിലാണ് എൽഡിഎഫ് പ്രവർത്തകർ.








0 comments