പത്രികസമർപ്പണം ഇന്നുകൂടി
ആവേശത്തോടെ പ്രചാരണത്തിലേക്ക്

കോട്ടയം പത്രികസമർപ്പണം തീരാൻ മണിക്കൂറുകൾമാത്രം. ത്രിതല പഞ്ചായത്തിലും നഗരസഭകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പത്രികയും സമർപ്പിച്ച് രാഷ്‌ട്രീയ കക്ഷികളുടെ പ്രചാരണം മുന്നേറുകയാണ്. അതേസമയം, ജില്ലാ പഞ്ചായത്തിൽ പോലും അവസാനനിമിഷവും സ്ഥാനാർഥിത്വത്തിനായി കലഹത്തിലാണ് യുഡിഎഫിലെ കക്ഷികൾ. കേരളത്തിലെ എൽഡിഎഫ് സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് മുന്നേറുന്നത്. കൊഴിഞ്ഞുപോക്കും അതൃപ്‌തിയുമില്ലാതെ ഒറ്റക്കെട്ടായി നീങ്ങുമ്പോൾ യുഡിഎഫിൽ പിടിവലികൾ അവസാനിക്കുന്നില്ല. ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കുമരകം ഡിവിഷനിൽ പ്രഖ്യാപനം നടത്തിയിരുന്നില്ല. അടുത്തതവണ നിയമസഭാ സീറ്റിന് ശ്രമിക്കുന്ന ജില്ലാ നേതാവ്, അതിന് തടസ്സമാകാൻ സാധ്യതയുള്ള നേതാവിനെ കുമരകത്ത് തോൽപിക്കാൻ വേണ്ടി നിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞ് ഇദ്ദേഹം ആ നീക്കം വെട്ടി. തമ്മിലടിക്കുപുറമെ ജമാഅത്ത് ബന്ധം, കൊഴിഞ്ഞുപോക്ക്, യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ അഴിമതി എന്നിവയും യുഡിഎഫിന് തലവേദനയാകുന്നുണ്ട്. സീറ്റിന്റെ പേരിൽ പിണങ്ങിനിൽക്കുന്ന മുസ്ലിംലീഗ് ഒരുവശത്ത്. കിട്ടിയ വെള്ളൂർ സീറ്റിൽ നിർത്താൻ സ്ഥാനാർഥിയില്ലാതെ കോൺഗ്രസിന് തിരിച്ചുകൊടുത്ത് നാണംകെടേണ്ടിവന്ന കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) മറുവശത്ത്. യുഡിഎഫിലെ പ്രശ്‌നങ്ങളിൽ സംസ്ഥാന നേതൃത്വത്തിനും ഇടപെടേണ്ടിവരുന്നു. കോടികളുടെ അഴിമതി നടത്തിയ കോട്ടയം നഗരസഭാ ഭരണസമിതിയെ വെളുപ്പിക്കാൻ ശ്രമിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയും അപഹാസ്യനായി. നഗരസഭയുടെ ഭരണസ്‌തംഭനത്തിന്റെ കുറ്റം സംസ്ഥാന സർക്കാരിനാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ വാദം. ഇത് തുടക്കത്തിലേ പൊളിഞ്ഞു. സംസ്ഥാന സർക്കാരിന്റെ എണ്ണമറ്റ പദ്ധതികളുടെ ഗുണഭോക്താക്കൾ നാടെങ്ങും എൽഡിഎഫ് സ്ഥാനാർഥികളെ ഹൃദയപൂർവം സ്വീകരിക്കുകയാണ്. എൽഡിഎഫിനെ അടിക്കാൻ ഒരു വടിപോലുമില്ലാത്ത അവസ്ഥയിലാണ് യുഡിഎഫ്.









0 comments