തെരഞ്ഞെടുപ്പ് ഹരിതമാകും

കോട്ടയം പ്ലാസ്റ്റിക്, പിവിസി, ഫ്ലക്‌സ് തുടങ്ങിയവ ഇനി വേണ്ട. തെരഞ്ഞെടുപ്പിൽ ഹരിതചട്ടം നിർബന്ധമാക്കി. ഹരിതചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ ഉറപ്പാക്കും. ബോർഡുകൾ, ബാനറുകൾ, ഹോർഡിങുകൾ തുടങ്ങിയവ നിർമിക്കുന്നതിന് പേപ്പർ, മലിനീകരണ നിയന്ത്രണ സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുനചംക്രമണം ചെയ്യാവുന്ന പോളി എഥിലീൻ പോലുള്ളവ ഉപയോഗിക്കാം. ഓരോ ബോർഡിലും പിസിബി വെബ്സൈറ്റിൽനിന്ന് സർട്ടിഫിക്കറ്റ് ലഭിക്കും വിധമുള്ള ക്യുആർകോഡ്, പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ എന്നിവ നിർബന്ധമായും പതിക്കണം. പോളിങ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലനക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണപാനീയവിതരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബോട്ടിലുകൾ തെർമ്മോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം. പോളിങ്ങ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധനസാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമസേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശസ്ഥാപനങ്ങൾ അത് നീക്കംചെയ്ത് ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കും. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മുഖേന നിരീക്ഷണം ശക്തമാക്കും.









0 comments