വനപാലകരുടെ ദൗത്യം തുടരുന്നു
എന്നിട്ടും കാട്ടാനയിറങ്ങുന്നു

കോന്നി
വനപാലകരുടെ സംഘം ആനകളെ തിരികെ വനത്തിലേക്ക് കയറ്റിവിടാനുള്ള ദൗത്യം നടത്തുമ്പോഴും ജനവാസമേഖലകളിൽ കാട്ടാനയിറങ്ങുന്നു. കോന്നി വനം ഡിവിഷനിലെ കോന്നി, നടുവത്തുംമൂഴി റേഞ്ചുകളിലെ കല്ലേലിത്തോട്ടം, കൊക്കാത്തോട്, കുമ്മണ്ണൂർ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി ജനജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് വനപാലകർ ആനയെ തുരത്തൽ ദൗത്യം തുടങ്ങിയത്. കഴിഞ്ഞദിവസം ദൗത്യത്തിലേർപ്പെട്ട വനപാലകർക്കുനേരെ കാട്ടാന പാഞ്ഞടുത്തതിനെ തുടർന്ന് പിന്തിരിഞ്ഞോടിയ എട്ട് വനപാലകർക്ക് വീണ് പരിക്കേറ്റിരുന്നു. കോന്നി റേഞ്ചിലെ സൗത്ത് കുമരംപേരൂർ വനാതിർത്തിക്കുള്ളിലും നടുവത്തുമൂഴി റേഞ്ചിലെ വനമേഖലയോടുചേർന്ന ജനവാസ മേഖലകളായ വയക്കര, കല്ലേലി, കുളത്തുമൺ പ്രദേശങ്ങളിലുമാണ് ദൗത്യം പ്രധാനമായും നടക്കുന്നത്. പ്രദേശത്തെ വന മേഖലയോടുചേർന്ന ജനവാസ മേഖലകളിൽ വൈകിട്ട് നാലുമുതൽ രാവിലെ ഒമ്പതുവരെ നിരീക്ഷണ പട്രോളിങ്ങുണ്ട്. വയക്കര മുതൽ കല്ലേലി ചെക്ക് പോസ്റ്റ് വരെ വനപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും തോട്ടം തൊഴിലാളികൾക്കും സുരക്ഷ ഉറപ്പാക്കാനും വനപാലകർ ശ്രമിക്കുന്നുണ്ട്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിൽ പുലർച്ചെ ടാപ്പിങ്ങിനുവരുന്ന തോട്ടം തൊഴിലാളികൾക്ക് ദിവസവും വനപാലകർ ജീപ്പിൽ കൂട്ടുപോകുന്നുണ്ട്. കല്ലേലി ചെക്ക് പോസ്റ്റ് മുതൽ വയക്കര വരെയുള്ള ഭാഗങ്ങളിൽ രാത്രിയും പകലും കാട്ടാനകളുടെ സാന്നിധ്യമുണ്ട്. കുമ്മണ്ണൂരിലെ ജനവാസമേഖലകളിൽ പതിവായിറങ്ങുന്ന ആനകളെ ഭയന്ന് സന്ധ്യയായാൽ ആരും വീടിനുപുറത്ത് ഇറങ്ങാറില്ല. ഇവിടെ വീടുകളുടെ സമീപത്ത് പതിവായി എത്തുന്ന ഒറ്റയാനുമുണ്ട്. കോന്നി, നടുവത്തുംമൂഴി റേഞ്ചുകളിലെ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലെ അറുപതോളം വരുന്ന വനപാലക സംഘമാണ് കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നത്. തിരികെ കയറ്റിവിടാൻ ശ്രമം വനപാതയിലും സമീപത്തെ ജനവാസമേഖലകളിലും ഇറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ദൗത്യത്തിലാണ് വനപാലകർ. ആയുഷ്‌കുമാർ കോറി (ഡിഎഫ്ഒ കോന്നി)









0 comments