ജില്ലാ പഞ്ചായത്ത്
കോൺഗ്രസിലെ തർക്കം പൊട്ടിത്തെറിയിലേക്ക്

സ്വന്തം ലേഖകൻ
Published on Nov 21, 2025, 12:15 AM | 1 min read
പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കം പൊട്ടിത്തെറിയിലേക്ക്. മത്സരത്തിനൊരുങ്ങി വിമതർ. കൊടുമൺ ഡിവിഷനിൽ ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് തട്ടയിൽ ഹരികുമാറും കോഴഞ്ചേരിയിൽ ജെറി മാത്യു സാമും വെള്ളിയാഴ്‌ച പത്രിക നൽകും. കോഴഞ്ചേരിയിലും ഇലന്തൂരിലും തന്നോട് ആലോചിക്കാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് രാജിവച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് ജെറി മാത്യു സാം. കൊടുമണ്ണിൽ ബി പ്രസാദ്‌കുമാറും കോഴഞ്ചേരിയിൽ അനീഷ് വരിക്കണ്ണാമലയുമാണ് ഒൗദ്യോഗിക സ്ഥാനാർഥികൾ.
സീറ്റുകൾ നേതാക്കൾ വീതംവച്ചെടുത്തുവെന്നും സമുദായ പ്രാതിനിധ്യമുണ്ടായില്ലെന്നും ഒരുവിഭാഗം ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കോന്നി, പ്രമാടം, തണ്ണിത്തോട് ഡിവിഷനുകൾ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പിടിച്ചുവാങ്ങി. കൊടുമൺ, ഏനാത്ത്, കുളനട, ഇലന്തൂർ, ചിറ്റാർ ഡിവിഷനുകൾ ആന്റോ ആന്റണി എംപിയും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും ചേർന്ന് കൈക്കലാക്കുകയായിരുന്നു. കോഴഞ്ചേരിയും കോയിപ്രവും രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇടപെട്ടാണ് ‘സ്വന്ത’ക്കാർക്കായി മാറ്റിവയ്‌പിച്ചത്. ആനിക്കാട് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയംഗം പി ജെ കുര്യനും പള്ളിക്കൽ രാഹുൽ മാങ്കൂട്ടത്തിലും വീതിച്ചെടുത്തു. കോർ കമ്മിറ്റിയെ പ്രഹസന്നമാക്കിയതിൽ സംഘടനയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
ഇലന്തൂരിൽ ഡിസിസി പ്രസിഡന്റ് പ്രഖ്യാപിച്ച ജെസി വർഗീസിനെ വിജയസാധ്യത പറഞ്ഞാണ് പിൻവലിച്ചത്. എന്നാൽ മലയാലപ്പുഴ സീറ്റ് ചോദിച്ചിരുന്ന ഇവരെ അവിടെനിന്ന് ഒഴിവാക്കാനാണ് ഇലന്തൂരിൽ കൊണ്ടുവന്നതെന്നുമാണ് വിവരം. തർക്കമുണ്ടായിരുന്ന റാന്നി അങ്ങാടി ഡിവിഷനിൽ കെപിസിസി ഇടപെട്ടാണ് ആരോൺ ബിജിലിയെ സ്ഥാനാർഥിയാക്കിയത്.
സ്ഥാനാർഥി നിർണയത്തിൽ ഓർത്തഡോക്‌സ് സഭയെയും ഇൗഴവ സമുദായത്തെയും അവഗണിച്ചുവെന്ന് ആക്ഷേപമുണ്ട്. ഓർത്തഡോക്‌സ് സഭ വിഭാഗത്തിൽപ്പെട്ട ഒരാൾ പോലും കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലില്ല. ഇൗഴവ വിഭാഗത്തിന് കൊടുത്ത രണ്ടു സീറ്റും വിജയസാധ്യത തീരെയില്ലാത്തതാണെന്നും ഒരുവിഭാഗം പറയുന്നു.








0 comments