ഐക്യവും ആവേശവും ഉയരെ...
ആർപ്പോടെ ആറന്മുള

അനിൽ കുറിച്ചിമുട്ടം
Published on Sep 10, 2025, 12:05 AM | 1 min read
ആറന്മുള
ജ്വലിക്കുന്ന സൂര്യനെ വെല്ലുവിളിച്ച് പമ്പയുടെ തീരങ്ങളിൽ കൂട്ടം കൂടിയ ജനങ്ങൾ, വള്ളപ്പാട്ടിന്റെ താളവും പെരുമയുമായി 51 പള്ളിയോടങ്ങൾ. കരയിലും വെള്ളത്തിലും ഒരുപോലെ വള്ളപ്പാട്ട് മുഴക്കം. നാടൊന്നാകെ ഏറ്റെടുത്ത ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമായത് ആയിരങ്ങൾ.
ആവേശം അലതല്ലിയപ്പോൾ പമ്പാതീരത്ത് ചുവന്ന ആകാശം സാക്ഷിയായി ഫൈനൽ മത്സരങ്ങൾ. ഓളങ്ങളെ തകർത്ത് പാഞ്ഞെത്തിയ പള്ളിയോടങ്ങൾ ഇരുകരകളിലും തിങ്ങിനിറഞ്ഞ ആയിരങ്ങൾക്ക് ആവേശമായി. ചൊവ്വ പകൽ 1.30ഓടെ ജലഘോഷയാത്ര ആരംഭിച്ചിരുന്നു. കൃത്യം മൂന്നിന് മത്സരവള്ളംകളിയും. അവസാനംവരെയും ആവേശത്താൽ ജനക്കൂട്ടം പമ്പാതീരത്തുണ്ടായിരുന്നു. ഫൈനൽ മത്സരങ്ങൾ നടക്കുമ്പോൾ അവർ ആർത്തുവിളിച്ചു, വള്ളപ്പാട്ട് പാടി. കരക്കാർ തങ്ങളുടെ പള്ളിയോട തുഴച്ചിൽകാർക്കായി കൈയടിച്ചു. ആറന്മുളയിൽ കൂടിയ ആയിരങ്ങൾ ജലമേളയുടെ മുഴുവൻ സത്തും മനസിലാക്കിയാണ് മടങ്ങിയതെന്നുറപ്പ്.
നെല്ലിക്കൽ പള്ളിയോടത്തിന് ആർ ശങ്കർ മെമ്മോറിയൽ സുവർണട്രോഫി
മത്സരത്തിൽ ഏറ്റവും മികച്ച രീതിയിൽ പാടിക്കളിച്ച് തുഴഞ്ഞ നെല്ലിക്കൽ പള്ളിയോടത്തിനാണ് 23 പവൻ തൂക്കം വരുന്ന എസ്എൻഡിപി യോഗം നൽകിയ ആർ ശങ്കർ മെമ്മോറിയൽ സുവർണ ട്രോഫി സമ്മാനമായി ലഭിച്ചത്.
എ ബാച്ച് മത്സരത്തിൽ പാടിത്തുഴച്ചിലിന് ഒന്നാം സ്ഥാനം മാലക്കര പള്ളിയോടത്തിനും രണ്ടാം സ്ഥാനം തെക്കേമുറി പള്ളിയോടത്തിനുമാണ്. മികച്ച ചമയത്തിനും ആടയാഭരണത്തിനും ഒന്നാം സ്ഥാനം കാട്ടൂരും വെൺപാല കദളിമംഗലം ചുണ്ടൻ രണ്ടാം സ്ഥാനവും നേടി. ബി ബാച്ച് മത്സരത്തിലെ പാടിത്തുഴച്ചിലിന് കടപ്ര ചുണ്ടനും മികച്ച ചമയത്തിനും ആടയാഭരണത്തിനും ആറാട്ടുപുഴ ചുണ്ടനും ഒന്നാംസ്ഥാനം നേടി. എ ബാച്ചിൽ മികച്ച ചമയം/ആടയാഭരണം എന്നിവയ്ക്ക് കാട്ടൂർ, വെൺപാല എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.









0 comments