കൽപ്പാത്തി രഥോത്സവം സമാപിച്ചു
ഉള്ളംനിറഞ്ഞ് വർണ്ണത്തേരുകൾ അഴകിൻ ആരവങ്ങളേ നന്ദി...

പാലക്കാട്
കണ്ണുകളിൽ ആഹ്ലാദത്തിന്റെയും കൗതുകത്തിന്റെയും തേരോട്ടം. അഗ്രഹാരവീഥികൾ ആൾപ്പൂരമായി. ഉള്ളംനിറഞ്ഞ്, മനസ്സിലേക്ക് മറ്റൊരു കൽപ്പാത്തിക്കാലംകൂടി തന്ന് പത്തുനാൾ നീണ്ട ഉത്സവം സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ജനങ്ങൾ ഒഴുകിയെത്തി. വിദേശികളുൾപ്പെടെ തേരഴകിന്റെ മനോഹാരിത പകർത്തി. ഒരുമയുടെ നിറചാരുതയിൽ നിറഞ്ഞു നാടാകെ. തെരഞ്ഞെടുപ്പ് തിരക്കിലാണെങ്കിലും സ്ഥാനാർഥികളും കൽപ്പാത്തിയിലെത്തി. കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ രഥങ്ങൾ ഞായറാഴ്ച ഗ്രാമവീഥിയിലൂടെ പ്രയാണം നടത്തി. തേരുകളെല്ലാം വൈകിട്ട് തേരുമുട്ടിയിൽ ഒരുമിച്ചെത്തി. തിങ്കൾ രാവിലെ ഏഴിനും 11നും ഇടയ്‌ക്ക് നാല് ക്ഷേത്രങ്ങളിലും കൊടിയിറങ്ങും. രഥോത്സവം കൊടിയിറങ്ങുന്നതോടെ ക്ഷേത്ര ആചാരച്ചടങ്ങുകൾ സമാപിക്കുമെങ്കിലും ജനത്തിരക്ക് ഒഴിയില്ല. പാതയോരങ്ങളിലെ കച്ചവടം രണ്ടാഴ്‌ചകൂടിയുണ്ടാകും.
ഒരുക്കി, പഴുതടച്ച സുരക്ഷ
ഒന്നാംതേര് നാൾ മുതൽ കൽപ്പാത്തി രഥോത്സവത്തിന് സുരക്ഷ ഉറപ്പാക്കാൻ ജില്ലാ പൊലീസ് വിപുല ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കി. 500 പൊലീസുകാർ വീതം ഓരോദിവസവും ഡ്യൂട്ടിക്കുണ്ടായിരുന്നു. മഫ്‌തിയിൽ പ്രത്യേകം പൊലീസിനെയും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കായി വനിതാ പൊലീസിനെയും ചുമതലപ്പെടുത്തി. പ്രധാന ഭാഗങ്ങളിൽ ഡ്രോൺ കാമറ നിരീക്ഷണം, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ പരിശോധനയുമുണ്ടായി. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.









0 comments