എക്‌സൈസ് വകുപ്പിനെ ആധുനികവൽക്കരിക്കും: എം ബി രാജേഷ്

പാലക്കാട്
എക്‌സൈസ് വകുപ്പ് ആധുനികവൽക്കരിക്കുന്നതിലൂടെ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കലക്‌ടറേറ്റിൽ എക്‌സൈസ് വകുപ്പിന്റെ ‘വിഷൻ 2031’ സെമിനാറിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിമൻ എക്‌സൈസ് ഓഫീസർ പോലുള്ള തസ്തികകൾ സൃഷ്ടിക്കാൻ സർക്കാരിനായി. വകുപ്പിന്റെ അംഗബലം വർധിപ്പിക്കും. കേരള എക്‌സൈസിൽ ക്രൈംബ്രാഞ്ച് രൂപീകരിച്ചതിലൂടെ ശിക്ഷാനിരക്കുകളിലും ശിക്ഷയുടെ കാലയളവിലും വർധനയുണ്ട്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്ന നൂറിൽ 98 പേരും ശിക്ഷിക്കപ്പെടുന്നുണ്ട്. ഇതിൽ, ദേശീയ ശരാശരി 78 ശതമാനം മാത്രമാണ് – മന്ത്രി പറഞ്ഞു. പരിപാടിയിൽ എക്‌സൈസ് കമീഷണർ എം ആർ അജിത്കുമാർ അധ്യക്ഷനായി. കലക്ടർ എം എസ് മാധവിക്കുട്ടി, അഡീഷണൽ എക്‌സൈസ് കമീഷണർ എസ് ദേവമനോഹർ, എക്‌സൈസ് ഇൻസ്പെക്ടർ കെ ആർ അജിത്ത്, മധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമീഷണർ എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്- നഗരസഭ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 23നാണ് സെ മിനാർ. സംഘാടകസമിതിയായി എക്‌സൈസ് വകുപ്പ് വിഷൻ 2031 സെമിനാറിന്റെ സംഘാടകസമിതി രൂപീകരിച്ചു. മന്ത്രി എം ബി രാജേഷ് (ചെയർപേഴ്സൺ ), എക്‌സൈസ് കമീഷണർ എം ആർ അജിത്കുമാർ (ജനറൽ കൺവീനർ), മധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമീഷണർ എസ് കൃഷ്ണകുമാർ (കൺവീനർ). രക്ഷാധികാരികളായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, എംപിമാരായ കെ രാധാകൃഷ്ണൻ വി കെ ശ്രീകണ്ഠൻ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി, ജില്ലാ പൊലീസ് മേധാവി അജിത്‌കുമാർ, അഡീഷണൽ എക്‌സൈസ് കമീഷണർ എസ് ദേവമനോഹർ, ടോഡി ബോർഡ് ചെയർമാൻ യു പി ജോസഫ്, ടോഡി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി അനിൽകുമാർ എന്നിവരെ തെരഞ്ഞെടുത്തു.









0 comments