3000 രൂപയ്ക്ക് വാങ്ങി 30,000 ത്തിന് വിൽപ്പന; കഞ്ചാവുമായി ബംഗാളി യുവാക്കൾ പിടിയിൽ

പെരുമ്പാവൂർ: ഒഡിഷയിൽനിന്ന് കിലോയ്‌ക്ക് 3000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ 30,000 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്ന ബംഗാളി യുവാക്കൾ പിടിയിൽ. എട്ടുകിലോ കഞ്ചാവുമായി പശ്‌ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയ്ക്ക് (28), മമൻ ഷെയ്ക്ക് (24) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം പിടികൂടി.
ജില്ലാ പൊലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഒക്കൽ നമ്പിള്ളി ജങ്ഷനിലെ മൂന്നുനില കെട്ടിടത്തിലെ മുറിയിൽനിന്നാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഒഡിഷയിൽനിന്ന് ട്രെയിനിൽ ആലുവയിൽ ചൊവ്വ പകലാണ് ഇരുവരും എത്തിയത്. അതിനുശേഷം ഒക്കലിലുള്ള മുറിയിലെത്തി കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്. ഒഡിഷയിൽനിന്ന് വാങ്ങുന്ന കഞ്ചാവ് ഇവിടെ വിറ്റ് മടങ്ങുന്നതായിരുന്നു രീതി.
എഎസ്‌പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്ഐമാരായ പി എം റാസിഖ്, ജോസി എം ജോൺസൺ, വിനിൽ ബാബു, എഎസ്‌ഐ പി എ അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി എ അഫ്സൽ, രജിത്ത് രാജൻ, ബെന്നി ഐസക്, എം കെ നിഷാദ്, സിബിൻ സണ്ണി, കെ ആർ ധനേഷ് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.








0 comments