ബിഎൽഒ ജീവനൊ-ടുക്കിയ സംഭവം
അടിച്ചേൽപ്പിക്കുന്നത് മനുഷ്യസാധ്യമല്ലാത്ത കാര്യം

കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് അധ്യാപക-സര്‍വീസ് സംഘടനാ സമര സമിതി കോഴിക്കോട് കലക്ടറേറ്റില്‍ സംഘടിപ്പിച്ച മാര്‍ച്ച്
സ്വന്തംലേഖകൻ കോഴിക്കോട് തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്കൊപ്പം തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലയും വന്നതോടെ സമ്മർദഭാരത്തിൽ ജീവനക്കാർ. ബിഎൽഒ, ബിഎൽഒ സൂപ്പർവൈസർ, എഇആർഒ മുതലായ ജീവനക്കാരാണ് ജോലിഭാരത്തിൽ വലയുന്നത്. കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിച്ചതായാണ് പരാതി. അശാസ്‌ത്രീയമായ ബൂത്ത് വിഭജനം, വിവരങ്ങളുടെ അപര്യാപ്‌തത, ക്വോട്ട പൂർത്തിയാക്കാനുള്ള ആജ്ഞ എന്നിവയെല്ലാം കടുത്ത സമ്മർദത്തിലാക്കുന്നു. ജില്ലയിലെ ബിഎൽഒമാരിൽ ചിലർ ദുരിതാനുഭവം പറയുന്നു. ആദ്യഘട്ടംമുതൽ തള്ളിവിട്ടു... ഇരട്ടിപ്പണിയിലേക്ക് നവംബർ നാലുമുതൽ ഡിസംബർ നാലുവരെയുള്ള സമയത്തിനുള്ളിൽ ഫോമുകൾ വാങ്ങി പൂരിപ്പിച്ച് തിരിച്ചുനൽകണം എന്നായിരുന്നു ബിഎൽഒമാർക്ക് കിട്ടിയ ആദ്യ നിർദേശം. മൂന്നിന് വൈകിട്ട് എല്ലാവർക്കും 300 ഫോം നൽകി. ഒരുബൂത്തിൽ ചുരുങ്ങിയത് 800 പേരെങ്കിലുമുണ്ട് എന്നിരിക്കെയാണിത്. 1300 വോട്ടർമാരുള്ള ബൂത്തുകളുമുണ്ട്. നാലുമുതൽ വീടുകളിൽ ചെന്ന് ഫോം വിതരണം തുടങ്ങിയിരുന്നു. വീട്ടിലെ മുതിർന്നവരുടെ ഫോം മാത്രമാണ് സീരിയൽ നമ്പർപ്രകാരം ആദ്യ 300ൽ ഉൾപ്പെട്ടിരുന്നത്. അഞ്ചിനാണ് ബാക്കി 500 ഫോം നൽകുന്നത്. വീണ്ടും മുമ്പ് പോയ വീടുകളിലെത്തി മറ്റുള്ളവരുടെ വിവരം ശേഖരിക്കേണ്ട ഇരട്ടിപ്പണിയിലേക്കാണ് തള്ളിവിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ സമ്മർദമായി. പിന്നെ ചീത്തവിളിയായി. പ്രതിസന്ധി പലതരത്തിൽ ഒരേവീട്ടിലുള്ള അംഗങ്ങൾ, അടുത്തടുത്ത വീടുകളിലുള്ളവർ ഇവർ ഒരേബൂത്തിലായിരിക്കില്ല എന്നതുൾപ്പെടെ നേരിടുന്ന പ്രതിസന്ധി പലതരത്തിലാണ്. ഒരുദിവസം ശരാശരി 15 വീടുകളിൽ കയറിയാൽ നൽകാൻ പറ്റുന്നത് 20–25 ഫോം മാത്രമാണ്. പരിചയമല്ലാത്ത സ്ഥലമാണെങ്കിലോ നാട്ടുകാരുടെ സഹായമില്ലെങ്കിലോ നൽകാൻ കഴിയുന്ന ഫോമുകളുടെ എണ്ണം ഇതിലും ചുരുങ്ങും. മിക്ക വീടുകളിലും പ്രായമായവർമാത്രമാണുണ്ടാവുക. ചില വീടുകളിൽ ആളുണ്ടാവില്ല. വാഹനസൗകര്യമോ മറ്റോ ഉണ്ടാകണമെന്നില്ല. തദ്ദേശീയരായ ബിഎൽഒമാരുടെ വിവരം എവിടെയും ലഭ്യമാക്കിയിട്ടുമില്ല. വീട്ടുപേരോ മറ്റ് വിവരങ്ങളോ കൃത്യമായിക്കൊള്ളണമെന്നുമില്ല. അനുഭവിക്കുന്നത് കടുത്ത മാനസിക സമർദം കടുത്ത സമ്മർദമാണ് മേലെനിന്നുണ്ടാകുന്നത്. ‘പെർഫോമൻസ് കുറഞ്ഞ ബിഎൽഒമാർ’ എന്ന മുദ്രയടിച്ച് ആർഡിഒ, സബ് കലക്‌ടർമാർ ഉൾപ്പെടെ തിരഞ്ഞുവരുന്ന സ്ഥിതി. അവധിയില്ലാത്ത പണി. പലവഴിക്കുള്ള ഫോൺവിളികൾ. ഡാറ്റാ എൻട്രിയുടെ നൂലാമാലകൾ, വിതരണം പൂർത്തിയായില്ലെങ്കിലും ഫോമുകൾ അപ്‌ലോഡുചെയ്യാനുള്ള അനൗദ്യോഗിക ആജ്ഞ– ഇത് താങ്ങാനാവുന്നില്ലെന്നും ബിഎൽഒമാർ പറയുന്നു.









0 comments