അടിയന്തരാവസ്ഥയുടെ പുതുരൂപം നടപ്പാക്കാൻ ശ്രമം: ടി പി രാമകൃഷ്‌ണൻ

അടിയന്തരാവസ്ഥ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അടിയന്തരാവസ്ഥ പീഡിതരെ ആദരിച്ചപ്പോൾ
കോഴിക്കോട് അടിയന്തരാവസ്ഥയുടെ പുതിയ രൂപം നടപ്പാക്കാൻ രാജ്യത്ത് ശ്രമം നടക്കുന്നതായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘അടിയന്തരാവസ്ഥയുടെ ഓർമകളും നവ ഫാസിസ്റ്റ് ഭീഷണികളും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്ക് ആധിപത്യം സ്ഥാപിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ട്. മതരാഷ്ട്രം സ്ഥാപിക്കാനാണ് ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകൾ ശ്രമിക്കുന്നത്. ആ അപകടം തിരിച്ചറിയണം. കോർപറേറ്റ് താൽപ്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ് ഇവരുടെ ലക്ഷ്യം. അപകട പ്രവണതയിലേക്ക് രാജ്യം പോകുമ്പോൾ ശക്തമായി നേരിടേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരകാലത്തെന്നപോലെ അടിയന്തരാവസ്ഥയിലും മാപ്പെഴുതി കൊടുക്കുകയാണ് ആർഎസ്‌എസുകാർ ചെയ്തത്. സർക്കാർ നടപടിയുമായി സഹകരിക്കാമെന്ന പ്രഖ്യാപനമാണ് ആർഎസ്‌എസ് അക്കാലത്ത് നടത്തിയതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ഡോ. സെബാസ്റ്റ്യൻ പോൾ എഴുതിയ ‘വിളക്കുകൾ അണഞ്ഞ രാത്രി, ഓർമയിലെ അടിയന്തരാവസ്ഥ’ പുസ്തകം ടി പി രാമകൃഷ്ണൻ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന് നൽകി പ്രകാശിപ്പിച്ചു. ഡോ. സെബാസ്റ്റ്യൻ പോൾ വിഷയാവതരണം നടത്തി. അടിയന്തരാവസ്ഥക്കാലത്ത് പീഡനമേറ്റുവാങ്ങേണ്ടി വന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ആദരിച്ചു. പി മോഹനൻ, മുക്കം മുഹമ്മദ്, എബ്രഹാം മാന്വൽ, ആർ ഗോപാലൻ, യു ഹേമന്ദ് കുമാർ എന്നിവർ സംസാരിച്ചു.









0 comments