സങ്കീര്‍ണതയുടെ വര്‍ണങ്ങളുമായി "ഡെസിബെൽസ് ഓഫ് ദി ഇൻവിസിബിൾ'

അനസ് അബൂബക്കറിന്റെ ഡെസിബെൽസ് ഓഫ് ദി ഇൻവിസിബിൾ കലാപ്രദർശനം
കോഴിക്കോട് യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സങ്കീർണത ക്യാൻവാസിൽ പകർത്തി ചിത്രപ്രദർശനം. ലോകത്തിലെ കലാപങ്ങൾക്കും മനുഷ്യ മനസ്സുകളിലെ ആശയത്തിന്റെയും ചിന്തയുടെയും സംഘട്ടനത്തിനുമാണ് മൂഴിക്കൽ സ്വദേശി അനസ് അബൂബക്കർ ചായങ്ങളാൽ സൗന്ദര്യം പകർന്നത്. ജലച്ഛായത്തിലും പ്രകൃതിദത്ത നിറങ്ങളിലുമായി 27 മിനിയേച്ചർ ചിത്രങ്ങളാണ് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ "ഡെസിബെൽസ് ഓഫ് ദി ഇൻവിസിബിൾ' എന്ന പേരിലുള്ള പ്രദർശനത്തിലുള്ളത്. കർഷക കലാപങ്ങളും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവുമെല്ലാം ചിത്രങ്ങൾ പ്രതിഷേധത്തിന്റെ ഭാഷയിൽ പറയുന്നു. മുഗൾ, പേർഷ്യൻ പെയിന്റിങ്ങുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട സമകാലിക ചിത്രങ്ങളാണിവയെന്ന് അനസ് അബൂബക്കർ പറഞ്ഞു. ജാമിയ മിലിയ സർവകലാശാലയിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് രണ്ടാം വർഷ വിദ്യാർഥിയാണ് അനസ്. തൃശൂർ ഫൈൻ ആർട്സ് കോളേജിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്. രണ്ടാമത്തെ ഏകാംഗ ചിത്രപ്രദർശനമാണിത്. ബി ആർക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് വരയെന്ന പാഷനിലേക്ക് എത്തിയത്. 31 വരെ പകൽ 11 മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രദർശനം.









0 comments