ചന്ദ്രന് വേണം നല്ലമനസ്സുകളുടെ ചേർത്തുപിടിക്കൽ

ചന്ദ്രനും ഭാര്യ അനിതയും മക്കളും
മനാഫ് താഴത്ത്
Published on Feb 12, 2025, 02:26 AM | 1 min read
ഫറോക്ക്
രാമനാട്ടുകര ചുള്ളിപ്പറമ്പ് പാലക്കാപുരി പാടത്തെത്തിയാൽ കരളുലയ്‌ക്കുന്ന കാഴ്‌ചകാണാം. അമ്പാടി കരിമ്പനപൊറ്റ ചന്ദ്രന്റെ വീട്ടിലെ ദുരിതങ്ങൾക്ക് അറുതിയില്ലാതായിട്ട് നാളുകളായി. ഭാര്യക്കും മക്കൾക്കും തുണയേകാൻ നല്ലമനസ്സുകളുടെ സഹായം തേടുകയാണ് ചന്ദ്രനിപ്പോൾ. ജീവിതം വഴിമുട്ടിയ ഈ കുടുംബത്തെ സഹായിക്കാൻ നഗരസഭ ഡിവിഷൻ കൗൺസിലർ നാട്ടുകാരുമായി ചേർന്നു കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. ഒരുവർഷം മുമ്പാണ് ദുരിതത്തിന്റെ തീവ്രതയേറിയത്. സ്ട്രോക്ക് വന്ന് ശരീരം തളർന്ന് സംസാരശേഷി കുറഞ്ഞതോടെ ചന്ദ്രന് ജോലിക്ക് പോകാൻ കഴിയാതായി. ഇതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. ഭാര്യ അനിതയ്ക്ക് മഞ്ഞപ്പിത്തവും അപസ്മാരവും വന്നതിനൊപ്പം ഞരമ്പുകളിലൂടെയുള്ള രക്തപ്രവാഹം പലയിടത്തും നിലച്ചതോടെ ശരീരം തളർന്നു. കൂടെ ഹൃദ്രോഗവും വന്നതോടെ പാടേ കിടപ്പിലായി. മക്കളായ അജയൻ, അജീഷ്, റീജ എന്നിവർക്ക് ചെറുപ്പത്തിലേ ശാരീരികാവശത ബാധിച്ചതിനാൽ അരക്കുതാഴെ തളർന്നിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് വീടുവയ്ക്കാനെടുത്ത വായ്പ കുടിശ്ശികയായി എട്ടര ലക്ഷത്തിലെത്തി ജപ്തിയുടെ വക്കിലാണ്. മക്കളുടെ വികലാംഗ പെൻഷനും മാതാപിതാക്കളുടെ വാർധക്യ പെൻഷനും മാത്രമാണ് വരുമാനം. ഇത് ഒരാളുടെ ഒരുമാസത്തെ മരുന്നിന് തികയില്ല. ഇഴഞ്ഞുനീങ്ങാൻ മാത്രം കഴിയുന്ന മൂത്തമകൻ അജയൻ, മന്ത്രി മുഹമ്മദ് റിയാസ് നൽകിയ മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽക്കാനിറങ്ങുമെങ്കിലും കൂടുതൽ സമയം ജോലിയെടുക്കാൻ കഴിയാറില്ല. രോഗാവസ്ഥ കാരണം ക്ഷീണിതനായ അജയൻ പുറം ലോകം കണ്ടിട്ടിപ്പോൾ ഒരാഴ്ചയായി. പ്രായം മറന്ന് മുടങ്ങാതെ ജോലിക്ക് പോയിരുന്ന ചന്ദ്രനും വീട്ടിലിരിപ്പായതോടെ കുടുംബം ദയനീയാവസ്ഥയിലാണ്.









0 comments