എയര്‍ഫീല്‍ഡ് ക്രാഷ് ഫയര്‍ ടെൻഡറും
ആദ്യമണിക്കൂറിൽ 20 അഗ്നിരക്ഷാ യൂണിറ്റുകൾ

ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് എന്നിവർ സംഭവസ്ഥലത്ത്
കോഴിക്കോട് സൈറൺ മുഴക്കി ചീറിപ്പാഞ്ഞ അഗ്നിരക്ഷാസേന വാഹനങ്ങൾക്ക് പുറകെയായിരുന്നു ഞായർ വൈകിട്ട് കോഴിക്കോട് നഗരം. ആദ്യ ഒരു മണിക്കൂറിനുള്ളിൽ 20 യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയത്. വാഹനത്തിൽ വെള്ളമെടുക്കാൻ മാനാഞ്ചിറയിലേക്കും തിരിച്ചും വാഹനങ്ങൾ കുതിച്ചു. കലിക്കറ്റ് ടെക്‌സ്‌റ്റൈയിൽസിലുണ്ടായ തീയണയ്ക്കാൻ അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ്. തുണിക്കടയോട് ചേർന്ന ഫാഷൻ ബസാർ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിലേക്കും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ തന്നെ മറ്റു കെട്ടിടങ്ങളിലേക്കും തീ ആളിക്കത്താതിരിക്കാനാണ് സേനാംഗങ്ങൾ ആദ്യഘട്ടം മുതൽ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി സമീപത്തെ കെട്ടിടത്തിനോട് ചേർന്ന ഭാഗത്തേക്ക് തുടർച്ചയായി വെള്ളം ചീറ്റി. തീ പടാരാതിരിക്കുംവിധത്തിലുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് തുടങ്ങി നഗരത്തോട് ചേർന്നുള്ള ഫയർ സ്‌റ്റേഷനുകളിൽനിന്നാണ് ആദ്യഘട്ടത്തിൽ ഫയർ യൂണിറ്റുകൾ എത്തിയത്. പിന്നീട് ജില്ലയുടെ മറ്റു ഭാഗങ്ങളിൽനിന്നുള്ള യൂണിറ്റുകൾ കൂടിയെത്തി. ഒരുമണിക്കൂറിനുള്ളിൽ 20 ഓളം യൂണിറ്റെത്തിയെങ്കിലും തീയണയ്ക്കാൻ സാധിച്ചില്ല. തുടർന്ന് മറ്റു ജില്ലകളിലേക്ക് സന്ദേശം കൈമാറി. അതിനിടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എയർഫീൽഡ് ക്രാഷ് ഫയർ ടെൻഡർ എത്തിച്ചു. ക്രാഷ് ടെൻഡറിലേക്ക് ആവശ്യമായ വെള്ളം ടാങ്കറിൽ എത്തിച്ചാണ് തീയണയ്ക്കൽ തുടർന്നത്.









0 comments