ജില്ലയിലെ ആദ്യ അതിദരിദ്ര മുക്ത നഗരസഭയായി പയ്യോളി

പയ്യോളി നഗരസഭയെ അതിദരിദ്ര മുക്ത നഗരസഭയായി തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് പ്രഖ്യാപിക്കുന്നു
പയ്യോളി
ജില്ലയിലെ ആദ്യ അതിദരിദ്ര മുക്ത നഗരസഭയായി പയ്യോളിയെ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസാണ് പ്രഖ്യാപനം നടത്തിയത്. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷനായി. സെക്രട്ടറി എം വിജില റിപ്പോർട്ട് അവതരിപ്പിച്ചു. 156 കുടുംബങ്ങളെയാണ് സർക്കാർ നിർദേശപ്രകാരം പയ്യോളിയിൽ കണ്ടെത്തിയത്. ഇതിൽ ഏകാംഗ കുടുംബമായ എട്ട് പേർ മരണപ്പെട്ടു. 148 കുടുംബങ്ങളാണ് നിലവിലുള്ളത്. ഇവർക്കായി കണ്ടെത്തിയ 353 സേവനങ്ങൾ മൈക്രോ പ്ലാൻ തയ്യാറാക്കി പൂർത്തിയാക്കി. അവകാശ രേഖകൾ രണ്ടു മാസത്തിനുള്ളിൽ നൽകാൻ സാധിച്ചു. 29 കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണത്തിനും ഏഴ് കുടുംബങ്ങൾക്ക് ശുചിത്വ കക്കൂസിനും അഞ്ച് കുടുംബങ്ങൾക്ക് വീടിനും എട്ട് കുടുംബങ്ങൾക്ക് ഉപജീവന ഉപാധികൾ നല്കുന്നതിനും ധനസഹായം നല്കി. 92 പേർക്ക് ആരോഗ്യസേവനവും 60 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും, എട്ട് വിദ്യാർഥികൾക്കുള്ള സഹായവും നൽകിവരുന്നു. വീടും സ്ഥലവും ഇല്ലാത്ത അഞ്ച് കുടുംബങ്ങൾക്ക് താമസസൗകര്യവും നഗരസഭ ഉറപ്പ് വരുത്തി. അതിദരിദ്ര വിഭാഗ നോഡൽ ഓഫീസർ ടി പി പ്രജീഷ് കുമാറിനെയും സീനിയർ ക്ലർക്ക് പി സുഗിതകുമാരിയെയും ആദരിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഡയറക്ടർ പി വി ജസീർ, കുടുംബശ്രീ ജില്ലമിഷൻ കോ- ഓർഡിനേറ്റർ പി സി കവിത, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷ്റഫ് കോട്ടക്കൽ, പി എം ഹരിദാസൻ, ഷെജ്മിന അസൈനാർ, പി എം റിയാസ്, കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സൺ പി കെ ഷൈന, സ്ഥിരം സമിതി ചെയർപേഴ്സൺ മഹിജ എളോടി, കൗൺസിലർ ചെറിയാവി സുരേഷ് ബാബു, ടി പി പ്രജീഷ്, എൻ സി മുസ്തഫ, മുജേഷ് ശാസ്ത്രി, ബഷീർ മേലടി, കെ പി ഗിരീഷ് കുമാർ, ഇരിങ്ങൽ അനിൽ കുമാർ, ടി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.









0 comments