കൊട്ടും വരയും നൃത്തവും...
പ്രതിഭയാണ് ആദികേശ്

ആദികേശ് ചിത്രം വരയിൽ
മനാഫ് താഴത്ത്
Published on Nov 09, 2025, 01:36 AM | 1 min read
ഫറോക്ക്
ശാരീരിക പരിമിതികളെ കൂസാതയാണ് ആദികേശ് തന്റെ കഴിവുകളെയും ഇഷ്‌ടങ്ങളെയും ചേർത്തുപിടിക്കുന്നത്.
വലതുകാൽമുട്ടിന് താഴേക്കും വലത് കൈപ്പത്തിയുമില്ലാതെ ജനിച്ച ആദികേശ് കുഞ്ഞുന്നാളിലേ കൈയിൽ കിട്ടുന്നതെല്ലാമെടുത്ത് കൊട്ടും വരയ്ക്കും, തരംകിട്ടിയാൽ നൃത്തവും ചെയ്യും.
കഴിവുകളാൽതന്നെ അടയാളപ്പെടുത്തിയ ഫറോക്ക് നല്ലൂർ ജിജിയുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി ആദികേശിനാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി മേഖലയിലെ ബഹുമുഖ പ്രതിഭാ പുരസ്കാരം.
2022ൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്കാരം ലഭിച്ചിട്ടുണ്ട്. നവകേരള സദസ്സിനായി ഫറോക്കിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേശുവിനെ അഭിനന്ദിച്ചിരുന്നു. കേൾവിയിലും സംസാരത്തിലും തകരാറുണ്ടെങ്കിലും പൊയ്ക്കാലിന്റെ കരുത്തിൽ എത്ര നേരവും നിന്നും ഇരുന്നും ഡ്രം കൊട്ടും. മികച്ചൊരു ചിത്രകാരനാകണമെന്നാണ് ആദികേശിന്റെ ലക്ഷ്യം. ഒപ്പം ഡ്രം വാദനവും നൃത്തവും തുടരണം. പഠനത്തിലും മിടുക്കനാണ്. മൊബൈൽ ടവർ ടെക്നീഷ്യനായ സജിത്തിന്റെയും ഫറോക്ക് നഗരസഭയിൽ എസ്‌സി പ്രൊമോട്ടറായി പ്രവർത്തിക്കുന്ന ജോസ്നയുടെയും ഏകമകനാണ്. (സിപിഐ എം ഫറോക്ക് ചുങ്കം ചെനക്കൽ ബ്രാഞ്ച് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ യൂണിറ്റ് സെക്രട്ടറിയുമാണ് ജോസ്ന).









0 comments