ജില്ലാ വികസന സമിതി യോഗം
പൊളിച്ച റോഡുകൾ നവീകരിച്ചില്ലെങ്കിൽ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കണം

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽനിന്ന്
കോഴിക്കോട് ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. കരാറുകാര്‍ റോഡുകളുടെ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. പെരിഞ്ചേരി കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തി തുലാവര്‍ഷം കഴിഞ്ഞയുടന്‍ പൂര്‍ത്തിയാക്കണമെന്നും ലോകനാര്‍കാവ് മ്യൂസിയത്തിന്റെ പ്രവൃത്തി ജനുവരിയില്‍ പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കുറ്റിയൂട്ട് ബൈപാസിന്റെയും വാണിമേല്‍ പുഴയുടെ സ്വാഭാവികത വീണ്ടെടുക്കല്‍ പ്രവൃത്തിയുടെയും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ഇ കെ വിജയന്‍ എംഎല്‍എ നിര്‍ദേശിച്ചു. എയിംസിന് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ വില എത്രയുംവേഗം നിര്‍ണയിക്കാന്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എ ആവശ്യപ്പെട്ടു. നമ്പികുളം ഇക്കോ ടൂറിസം പ്രവൃത്തി, കൂട്ടാലിട ടൗണ്‍ നവീകരണ പ്രവൃത്തി എന്നിവ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കാനും എഎല്‍എ ആവശ്യപ്പെട്ടു. ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര പേള്‍ പാര്‍ക്ക് ഒന്നിലെ താമസക്കാര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന ആവശ്യം പിടിഎ റഹീം എംഎല്‍എ ഉന്നയിച്ചു. ദേശീയപാത 766ലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സംവിധാനങ്ങളൊരുക്കാനും എംഎല്‍എ നിര്‍ദേശിച്ചു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കോരപ്പുഴയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിലുള്ള കരിങ്കല്‍ അവശിഷ്ടം പൂര്‍ണമായി നീക്കംചെയ്യാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നോര്‍ത്ത് മണ്ഡലത്തിലെ വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി വേഗത്തിലാക്കാനും എംഎല്‍എ നിര്‍ദേശിച്ചു. ജില്ലയില്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ച 91 കോടി രൂപയുടെ 23 പദ്ധതികളില്‍ 19 എണ്ണത്തിന് ഭരണാനുമതി ലഭ്യമായതായും 14 പ്രവൃത്തികളുടെ ടെൻഡര്‍ സ്വീകരിച്ചതായും യോഗത്തില്‍ അറിയിച്ചു. വകുപ്പുകളുടെ പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു. എഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര്‍ രത്‌നേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









0 comments