എൽഡിഎഫ് സജ്ജം

കോട്ടയം തദ്ദേശതെരഞ്ഞെടുപ്പിന് ജില്ലയിൽ എൽഡിഎഫ് പൂർണ സജ്ജമാണെന്ന് ജില്ലാ കൺവീനർ ലോപ്പസ് മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രവർത്തനം എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളും ചേർന്ന് നല്ല നിലയിൽ നടത്തി. പഞ്ചായത്ത്, മുൻസിപ്പൽ വാർഡുകൾ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. മുഴുവൻ ഘടകകക്ഷികളുമായി ചർച്ച ചെയ്‌താണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ തീരുമാനിച്ചത്. മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ചർച്ച പൂർത്തിയായി. സ്ഥാനാർഥികളെ അതാതിടങ്ങളിൽ ഉടൻ പ്രഖ്യാപിക്കും. 71 ഗ്രാമ പഞ്ചായത്തുകളിലും ചർച്ച പൂർത്തിയാക്കി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് വരികയാണ്. ചൊവ്വാ, ബുധൻ ദിവസങ്ങളിൽ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ പഞ്ചായത്ത്, മുനിസിപ്പൽ വാർഡുകളിലും എൽഡിഎഫ് ജനകീയ സദസ്സുകൾ നടത്തി. സംസ്ഥാന സർക്കാരിന്റെ വികസന, ജനക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പിൽ നേട്ടമാകും. റബർ താങ്ങുവില 200 ആക്കിയതും ഭൂപതിവ് ചട്ടഭേദഗതി നിയമവും വന്യജീവി സംരക്ഷണ നിയമ ഭേദഗതിയും ജനങ്ങൾക്ക് ഗുണമാകും. എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫുണ്ടാക്കിയ നേട്ടം കൂടുതൽ മികവോടെ ആവർത്തിക്കും. യുഡിഎഫ് ഭരിക്കുന്ന നഗരസഭകളിൽ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. ഇവിടങ്ങളിൽ ജനങ്ങളുടെ അഭിലാഷമനുസരിച്ച് എൽഡിഎഫ് വലിയ വിജയം നേടും. നവകേരള സൃഷ്ടിക്കായി തദ്ദേശ സ്ഥാപനങ്ങളിൽ പ്രകടന പത്രിക ഇറക്കും. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, സിപിഐ ജില്ലാ സെക്രട്ടറി വി കെ സന്തോഷ്‌കുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments