പുഞ്ചകൃഷിക്ക് തുടക്കം ഇനി കതിർകനവിന്റെ കാലം

പുഞ്ചകൃഷി ആരംഭിച്ച കോട്ടയം-കുമരകം റോഡിലെ ചെങ്ങളത്ത് നിന്നുള്ള ദൃശ്യം
കോട്ടയം നെൽപ്പാടങ്ങളിലെ ഹരിത സമൃദ്ധി വീണ്ടെടുത്ത് കർഷകരുടെ പ്രതീക്ഷകൾക്ക് വിത്തെറിഞ്ഞ് നിലങ്ങൾ വീണ്ടും പുഞ്ചകൃഷിയുടെ വരവറിയിക്കുന്നു. ജില്ലയിലെ പാടശേഖരങ്ങൾ പുഞ്ചകൃഷിക്കായി സജ്ജം. വെള്ളം വറ്റിക്കൽ, വരമ്പുകൾ ബലപ്പെടുത്തൽ, പോള നീക്കൽ തുടങ്ങിയവ പൂർത്തിയാക്കി നിലമുഴാനും വിത്ത് വിതയ്‌ക്കാനും തുടങ്ങി. തലയോലപ്പറമ്പ്, കല്ലറ, കടുത്തുരുത്തി, വെള്ളൂർ, തിരുവാർപ്പ്, അയ്മനം, നീണ്ടൂർ, തലയാഴം, കുമരകം, ചങ്ങനാശേരി എന്നിവടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിൽ 11,920 ഹെക്ടറിലാണ് പുഞ്ചകൃഷി പ്രധാനമായും ഇറക്കുന്നത്. ഇൗ മാസം അവസാനത്തോടെ പൂർത്തിയാക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യം. 30 പഞ്ചായത്തിലും ഒരു നഗരസഭയിലുമായി 377 പാടശേഖരങ്ങളിലാണ് കൃഷി. ഇതുവരെ 2550 ഹെക്ടറിൽ വിത പൂർത്തിയാക്കി. വിത്ത് വിതരണനടപടികളും പൂർത്തിയായി. ചില പാടശേഖരങ്ങളിൽ വിത്തു വിതയ്‌ക്കാനായി ഡ്രോണുകൾ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നു. കുറഞ്ഞ സമയംകൊണ്ട് വിത പൂർത്തിയാക്കാൻ ഡ്രോണുകൾ സഹായകമാകുമെന്നാണ് കർഷകർ പറയുന്നത്. കാലാവസ്ഥ വ്യതിയാനമാണ് നിലവിൽ കർഷകരുടെ ആശങ്ക. എന്നാൽ, പ്രതിസന്ധികളെ അതിജീവിച്ച് കൃഷി മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകനുള്ള ആത്മവിശ്വാസത്തിലാണ് നെൽ കർഷകർ. കഴിഞ്ഞ വർഷം 62,385 ടൺ നെല്ലാണ് സംഭരിച്ചത്.









0 comments