രാത്രികാലത്ത് റോഡ് കൈയേറി കന്നുകാലികൾ

കാഞ്ഞിരപ്പള്ളി
തിരക്കേറിയ ദേശീയപാത 183ൽ അടക്കം രാത്രികാലത്ത് കന്നുകാലികൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മുണ്ടക്കയം 35–-ാം മൈൽ, മുണ്ടക്കയം– എരുമേലി, മുണ്ടക്കയം– കോരുത്തോട്, 35–-ാം മൈൽ– വെംബ്ലി തുടങ്ങിയ റോഡുകളിലാണ് രാത്രി കന്നുകാലികൾ കൂട്ടത്തോടെ റോഡിൽ കിടക്കുന്നത്. ഇരുചക്ര വാഹന യാത്രികർ അടക്കമുള്ളവർക്ക് വളരെ അടുത്ത് എത്തുമ്പോൾ മാത്രമാണ് ഇവയെ കാണാനാവുക. കന്നുകാലികളുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി ഇവയുടെ കൊമ്പ് ദേഹത്ത് തറച്ചുകയറുന്ന സംഭവും ഉണ്ടായിട്ടുണ്ട്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ വീട്ടുമുറ്റത്ത് നട്ടുവളർത്തുന്ന പച്ചക്കറികളും ചെടികളും തിന്ന് നശിപ്പിക്കുന്നതും പതിവാണ്. 35–-ാം മൈൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്കും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ തടസ്സം സൃഷ്ടിക്കുന്നുണ്ട്. മുണ്ടക്കയം ടിആർ ആൻഡ് ടീ എസ്റ്റേറ്റിലെ തൊഴിലാളികൾ വളർത്തുന്ന കന്നുകാലികളാണ് ഇങ്ങനെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. എസ്റ്റേറ്റിന് പുറത്തുള്ള പനക്കച്ചിറ, വണ്ടൻപതാൽ എന്നിവിടങ്ങളിലുള്ളവരുടെ കന്നുകാലികളും ഇതോടൊപ്പമുണ്ട്. കിടാങ്ങൾ ഉണ്ടാകുന്ന സമയത്ത് മാത്രമാണ് ഇവയെ ഉടമസ്ഥർ വീട്ടിലേക്ക് കൊണ്ടുപോവുക. എസ്റ്റേറ്റ് മേഖലയിൽനിന്ന് അഞ്ച് കിലോമീറ്റവരെ കന്നുകാലികൾ നടന്ന് എത്തുന്നു.









0 comments