ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ചു; സഹായിച്ചത് വിദ്യാർഥികൾ; പ്രിൻസിപ്പാൾ പിടിയിൽ

മുംബൈ : നാഗ്പൂരിൽ സ്കൂൾ പ്രിൻസിപ്പാൾ ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം വിദ്യാർഥികളുടെ സഹായത്തോടെ കത്തിച്ചു. യവത്മാളിലെ സണ്‍റൈസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖിനെയാണ് (32) ഇതേ സ്‌കൂളിലെ പ്രിന്‍സിപ്പാളായ ഇയാളുടെ ഭാര്യ നിധി ദേശ്മുഖ് (24) കൊലപ്പെടുത്തിയത്.
കഴിഞ്ഞ മാസം 15നാണ് ചൗസാല വനമേഖലയില്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് അനാലിസിസ് അടക്കമുള്ളവർ നടത്തിയ വിശദമായ പരിശോധനയിലൂടെയാണ് മരിച്ചത് ശാന്തനുവാണെന്ന് കണ്ടെത്തിയത്. ലോക്കൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ സ്കൂൾ പ്രിൻസിപ്പാളായ ഭാര്യ പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ നിധി ദേശ്മുഖ് കുറ്റം സമ്മതിച്ചു.
മദ്യപനായിരുന്ന ശാന്തനുവിനെ നിധി വിഷം നല്‍കി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിക്കുന്നതിനായി മൂന്ന് ട്യൂഷൻ വിദ്യാർഥികളുടെ സഹായം തേടി. അടുത്ത ദിവസം പുലര്‍ച്ചെ നാലു പേരും കൂടി ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം തള്ളി. പിന്നീട് ആരെങ്കിലും അറിയുമോയെന്ന പേടിയിൽ സംഭവ ദിവസം രാത്രി വീണ്ടും സ്ഥലത്തെത്തി മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.









0 comments