കുടിയേറ്റക്കാരെ സ്വീകരിച്ചില്ലെങ്കിൽ രാജ്യങ്ങൾക്കുനേരെ ഉപരോധം ഏർപ്പെടുത്തും; യുഎസ് കോൺഗ്രസ്

വാഷിംഗ്ടൺ: കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിനോട് സഹകരിക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് കോൺഗ്രസ് തയ്യാറാണെന്ന് ജനപ്രതിനിധി സഭാ സ്പീക്കർ മൈക്ക് ജോൺസൺ.
അധികാരമേറ്റയുടൻ ട്രംപ് ഭരണകൂടം വൻതോതിലുള്ള നാടുകടത്തൽ ആരംഭിച്ചു. “കൊളംബിയയും എല്ലാ രാജ്യങ്ങളും ശ്രദ്ധിക്കണം - യുഎസിൽ അനധികൃതമായി കഴിയുന്ന തങ്ങളുടെ പൗരന്മാരെ അംഗീകരിക്കാൻ പൂർണമായി സഹകരിക്കാത്തവർക്കെതിരെ ഉപരോധങ്ങളും മറ്റ് നടപടികളും പാസാക്കാൻ കോൺഗ്രസ് പൂർണമായും തയ്യാറാണ്,” ജോൺസൺ പറഞ്ഞു. കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ കൊളംബിയയ്ക്കുമേൽ 25 ശതമാനം അധിക നികുതി ചുമത്തിയിരുന്നു ട്രംപ്. ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ച് ജോൺസൺ രംഗത്തെത്തിയിരുന്നു. യുഎസിന്റെ ഭീഷണിയെ തുടർന്ന് കൊളംബിയ തിരിച്ച് യുഎസിനും നികുതി വർധിപ്പിച്ചു. യുഎസിൽ നിന്നുള്ള ഇറക്കുമതിക്ക് 25% നികുതി വർധിപ്പിച്ചതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചിരുന്നു.
പെട്രോയുടെ സർക്കാരിനും അദ്ദേഹത്തിന്റെ പാർടിക്കും വിസ നിയന്ത്രണങ്ങൾ, കൊളംബിയക്കുമേൽ സാധ്യമായ സാമ്പത്തിക ഉപരോധങ്ങൾ, കൊളംബിയൻ പൗരന്മാരെയും യുഎസിൽ എത്തുന്ന ചരക്കുകളുടെയും "പരിശോധന" എന്നിവയും കർശനമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
രേഖകളില്ലാത്ത ഇന്ത്യക്കാരെ തിരിച്ചെടുക്കാൻ യുഎസുമായി സഹകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.









0 comments