മെയ് 14 മുതൽ 90 ദിവസത്തേക്ക് മരവിപ്പിച്ചു
ചൈന അമേരിക്ക വ്യാപാരയുദ്ധത്തിൽ വെടി നിർത്തൽ; പ്രതികാര ചുങ്കം പിൻവലിക്കും

വാഷിങ്ടൺ: സ്വിറ്റ്സർലണ്ട് ചർച്ചകൾ വിജയമായി. അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. 90 ദിവസത്തേക്ക് പ്രതികാര ചുങ്കം പിൻവലിക്കാൻ ധാരണയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം.
ഏപ്രിൽ ഒന്നു മുതൽ ഇതര രാജ്യങ്ങൾക്ക് മേൽ ചുമത്തിയ ചുങ്കത്തിൽ ഇതേ മാതൃകയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ചൈനയ്ക്ക് മേൽ ചുമത്തിയതും തിരികെ ചുമത്തിയതും സംബന്ധിച്ച് ധാരണയുണ്ടായില്ല. പ്രതികാര ചുങ്കം നടപടിയോടെ യു എസ് വിപണിയിൽ വൻ തിരിച്ചടി നേരിട്ടത് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ചൈനീസ് വൈസ് പ്രീമിയർ ഹെ ലൈഫെംഗും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായി ഏകദേശം എട്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തി.
Related News
കരാർ പ്രകാരം, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി യുഎസും അമേരിക്കൻ ഇറക്കുമതിക്ക് മേലുള്ള തീരുവ 125 ശതമാനത്തിൽനിന്ന് 10 ശതമാനമായി ചൈനയും വെട്ടിക്കുറയ്ക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
മെയ് 14നകം തീരുമാനം പ്രാബല്യത്തിലാവും. കഴിഞ്ഞ മാസമാണ് ചൈനയ്ക്ക് പുറമെ ഡസൻ കണക്കിന് മറ്റ് രാജ്യങ്ങൾക്ക് മേലും തീരുവ ചുമത്തിയുള്ള ട്രംപിന്റെ വെല്ലുവിളി പുറത്തു വന്നത്. വ്യാപാര തർക്കം ലോകത്തിലെ വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തി. സാമ്പത്തിക വിപണികളെ അസ്ഥിരപ്പെടുത്തി. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു.
“വികസന താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചൈനയുടെ ദൃഢനിശ്ചയം അചഞ്ചലമാണ്. ആഗോള സാമ്പത്തിക, വ്യാപാര ക്രമം നിലനിർത്തുന്നതിനുള്ള രാജ്യത്തിന്റെ നിലപാട് അചഞ്ചലമാണ്," എന്നാണ് ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചത്. ട്രംപിന്റെ ഏകപക്ഷീയമായ വെല്ലുവിളി ഇതോടെ ദുർബലമായി.
ജനുവരിയിൽ അധികാരമേറ്റതിനുശേഷമാണ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് മേലുള്ള തീരുവ 145% ആയി വർദ്ധിപ്പിച്ചത്. ചൈന 125% അധിക തീരുവ ചുമത്തി അതേ വേഗത്തിൽ തിരിച്ചടിച്ചു. "സാമ്രാജ്യത്വവാദികൾക്കും" ഭീഷണിപ്പെടുത്തുന്നവർക്കും മുന്നിൽ വഴങ്ങില്ലെന്ന് തീർത്ത് പറഞ്ഞു.
അമേരിക്കയുടെ പ്രതികാര ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കും ഭീഷണിയായിരുന്നു. 730 കോടി ഡോളറിന്റെ ഇടിവാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ 18 ശതമാനം അമേരിക്കയിലേക്കാണ്. 6.2 ശതമാനമാണ് അവിടെ നിന്നുള്ള ഇറക്കുമതി.









0 comments