അമേരിക്കയിൽ 300 മില്യൺ ആളുകളുടെ രഹസ്യ ഡാറ്റകൾ ചോർന്നു, ഡോജിൽ വീണ്ടും പൊട്ടിത്തെറി

വാഷിംഗ്ടൺ: കോടിക്കണക്കിന് പൗരന്‍മാരുടെ രഹസ്യ ഡാറ്റകൾ ചോരാനിടയാക്കിയതായി ട്രംപിന്റെ അഭിമാന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസിക്കെതിരെ (DOGE) വീണ്ടും പരാതി. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നപടികൾ സ്വീകരിച്ചില്ലെന്ന് കാണിച്ച് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ (SSA) ചീഫ് ഡാറ്റ ഓഫീസർ ചാൾസ് ബോർജസ് രാജിവെച്ചു.
ബോർജസ് കഴിഞ്ഞ ചൊവ്വാഴ്ച സ്പെഷ്യൽ കൗൺസൽ ഓഫിസിന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 300 മില്യണിൽ അധികം അമേരിക്കക്കാരുടെ സോഷ്യൽ സെക്യൂരിറ്റി വിവരങ്ങൾ രഹസ്യമായ ഒരു ക്ലൗഡ് അക്കൗണ്ടിലേക്ക് DOGE ഉദ്യോഗസ്ഥർ അപ്‌ലോഡ് ചെയ്തു. ഇതിലൂടെ വിവരങ്ങൾ ചോർന്നുപോകാനുള്ള സാധ്യത ഉണ്ടെന്നുമാണ് ചൂണ്ടിക്കാട്ടിയത്.
പരാതി നൽകിയതിന് ശേഷം വകുപ്പിന്റെ നടപടികൾ പ്രതികാര പൂർവ്വമായി. നിയമപരമായി, ധാർമ്മികമായി ചുമതലകൾ നിറവേറ്റാനാകാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും അത് തനിക്ക് "ശാരീരിക, മാനസിക, മാനസിക സമ്മർദ്ദം" ഉണ്ടാക്കിയെന്നും ബോർജസ് ആരോപിച്ചു.
"പരാതി നൽകിയ ശേഷം എനിക്ക് വകുപ്പിനകത്ത് ഒറ്റപ്പെടുത്തലും വിരോധവും അനുഭവിക്കേണ്ടി വന്നു. ഭീഷണിയും വൈരുദ്ധ്യവും നിറഞ്ഞ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നത് അസഹനീയമായി," – SSA കമ്മീഷണർ ഫ്രാങ്ക് ബിസിനാനോയോട് അയച്ച രാജിക്കത്തിൽ ബോർജസ് പറഞ്ഞു.
പരാതിയിൽ ആരോഗ്യ വിവരങ്ങൾ, വരുമാനവും ബാങ്ക് വിവരങ്ങളും, കുടുംബ ബന്ധങ്ങളും, വ്യക്തിഗത ജീവചരിത്ര വിവരങ്ങളും ഉൾപ്പെടുന്നു. അത്രയും പേർ അപകടത്തിലാണെന്ന് ബോർജസ് ചൂണ്ടിക്കാട്ടി. ഇതുവഴി ഓരോ അമേരിക്കക്കാരനും പുതിയ സോഷ്യൽ സെക്യൂരിറ്റി നമ്പർ നൽകേണ്ട സാഹചര്യം വരെ ഉണ്ടാകാൻ ഇടയുണ്ട് എന്നാണ് വിലയിരുത്തൽ.
ഡൊണാൾഡ് ട്രംപ് ഭരണമേറ്റതോടെ സുരക്ഷയുടെ പേരിൽ DOGE- രാജ്യത്തെ ഫെഡറൽ ഏജൻസികൾക്ക് വൻ ഡാറ്റാ ആക്‌സസ് അനുവദിച്ചതിനെതിരെ മുമ്പും വിമർശനങ്ങൾ ഉയർന്നിരുന്നു. ലേബർ യൂണിയനുകളും പെൻഷൻ സംഘടനകളും DOGEയുടെ ഡാറ്റ ആക്‌സസിനെതിരെ കോടതിയെ സമീപിച്ചു. ഇതിനിടയിലാണ് അന്വേഷണത്തിന് എന്ന പേരിൽ ഡാറ്റ ചോർത്തിയ സാഹചര്യം.








0 comments