റഷ്യ– ഉക്രയ്‌ൻ ചർച്ച 15ന് ഇസ്‌താംബുളിൽ

മോസ്‌കോ : തുർക്കിയിലെ ഇസ്‌താംബുളിൽ 15ന് നേരിട്ടുള്ള സമാധാന ചർച്ചയ്‌ക്കുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ച് ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി. 30 ദിവസത്തെ നിരുപാധിക വെടിനിർത്തലിന് തയ്യാറാണെന്ന് ഉക്രയ്‌ൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം. സമാധാനശ്രമത്തെ സ്വാഗതം ചെയ്യുന്നുവെന്നും റഷ്യ തിങ്കളാഴ്‌ച മുതൽതന്നെ വെടിനിർത്തലിന് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും സെലൻസ്‌കി പറഞ്ഞു.
വിജയദിനഘോഷത്തോടനുബന്ധിച്ച് റഷ്യ പ്രഖ്യാപിച്ച മൂന്നുദിവസത്തെ വെടിനിർത്തലിനു പിന്നാലെയാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുൻകൈയെടുത്ത് സമാധാന നിർദേശം മുന്നോട്ടുവച്ചത്. വെടിനിർത്തൽ കരാറിന് രൂപംനൽകാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, പോളണ്ട് രാഷ്‌ട്രത്തലവന്മാർ ശനിയാഴ്‌ച ഉക്രയ്‌നിൽ എത്തിയിരുന്നു. എന്നാൽ, 30 ദിവസത്തെ നിരുപാധിക വെടിനിർത്തലിന് റഷ്യ തയ്യാറാകണമെന്ന യൂറോപ്യൻ യൂണിയന്റെ അന്ത്യശാസനം പുടിൻ തള്ളി. പകരമാണ് 15ന് മുന്നുപാധികളില്ലാത്ത സമാധാന ചർച്ചയ്‌ക്ക് സന്നദ്ധമെന്ന് അറിയിച്ചത്.









0 comments