ഓപ്പറേഷൻ സിന്ദൂർ: ജെയ്ഷെ മുഹമ്മദ് സുപ്രീം കമാൻഡർ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് സുപ്രീം കമാൻഡർ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുൾ റൗഫ് അസ്ഹർ. കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരനാണ്.
വാൾ സ്‌ട്രീറ്റ് ജേർണലിന്റെ മാധ്യമപ്രവർത്തകനായ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നിലും അസറിന്റെ കൈകളുണ്ടായിരുന്നു. ബഹാവൽപൂരിൽ നടന്ന ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ സഹോദരിയും സഹോദരീഭർത്താവുമുൾപ്പെടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ഇന്നലെ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇത് ജെയ്ഷെ മുഹമ്മദും സ്ഥിരീകരിച്ചിരുന്നു.
2007 ഏപ്രിൽ 21 ന് റൗഫ് അസർ ജയ്ഷെ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തത്. 1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഐസി-814 റാഞ്ചിയതിന്റെ മുഖ്യസൂത്രധാരനായിരുന്നു റൗഫ് അസർ. 24 വയസായിരുന്നു അപ്പോൾ പ്രായം. ഈ ഓപ്പറേഷനിലൂടെയാണ് റൗഫ് അസറിന്റെ ജ്യേഷ്ഠനും ജെയ്‌ഷെ മുഹമ്മദ് സ്ഥാപകനുമായ മൗലാന മസൂദ് അസ്ഹർ മോചിതനായത്.
അതിനുശേഷം, 2001-ൽ ജമ്മു കശ്മീർ നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലും നടന്ന ഫിദായീൻ ആക്രമണം, 2016-ൽ പത്താൻകോട്ട് വ്യോമതാവള ആക്രമണം, നഗ്രോട്ടയിലെയും കത്വയിലെയും സൈനിക ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ ഈ സംഘം നടത്തിയ എല്ലാ പ്രധാന ആക്രമണങ്ങളുടേയും സൂത്രധാരനുമാണ് റൗഫ് അസർ. 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ 2019-ൽ പുൽവാമയിൽ നടന്ന ചാവേർ ബോംബാക്രമണത്തിലും ഇയാളുടെ പങ്ക് വ്യക്തമായിരുന്നു.









0 comments