ജംറയില്‍ കല്ലേറ് കര്‍മത്തിന് തുടക്കം

അനസ് യാസിൻ
Published on Jun 07, 2025, 02:23 AM | 1 min read
മനാമ
ഹജ്ജിന്റെ മൂന്നാം നാൾ തീർഥാടകർ മിനായിലെ ജംറയിൽ കല്ലേറ് നിർവഹിച്ചു. ഇനിയുള്ള മൂന്നു ദിവസം മിനായിൽ താമസിച്ച് കല്ലേറ് നിർവഹിക്കും. സൗദിയടക്കം ആറ് ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു ബലിപെരുന്നാൾ. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും പെരുന്നാൾ നമസ്‌കാരങ്ങളിൽ ലക്ഷക്കണക്കിനു വിശ്വാസികൾ സംബന്ധിച്ചു.
വ്യാഴാഴ്ച അറഫ സംഗമശേഷം മുസ്ദലിഫയിൽ രാപ്പാർത്ത് മിനാ താഴ്‌വരയിൽ തിരിച്ചെത്തിയ തീർഥാടകരാണ് കല്ലേറ് നടത്തിയത്. ഇതോടെ ഹജ്ജിലെ പ്രധാന ചടങ്ങുകൾക്ക് വിരാമമായി. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ജംറകളിൽ കല്ലെറിയുന്നതോടെ ഹജ്ജിന് സമാപനമാവും. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽനിന്നുള്ള ഒന്നേകാൽ ലക്ഷം തീർഥാടകർ കല്ലേറ് കർമം പൂർത്തിയാക്കി മിനാ തമ്പുകളിൽ തിരിച്ചെത്തിയതായി ഹജ്ജ് മിഷൻ അറിയിച്ചു. ആകെ 16,73,230 തീർഥാടകർ ഹജ്ജ് നിർവഹിച്ചതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.

ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌മരണ പുതുക്കി ഇന്ന് ബലി പെരുന്നാൾ. പാളയം മുസ്ലിം ജമാ അത്ത് പള്ളിയിൽ നിസ്‌കരിക്കാനെത്തിയ ആദം ഖാൻ അനുജത്തി ഐന മർലിയക്ക് മുത്തം നൽകുന്നു. ഫോട്ടോ: നിലിയ വേണുഗോപാൽ









0 comments