വെടിനിര്‍ത്തണമെന്ന് ബ്രിട്ടന്‍
"പലസ്‌തീനെ സ്വതന്ത്ര രാഷ്‌ട്രമായി അംഗീകരിക്കും' : ബ്രിട്ടീഷ് പ്രധാനമന്ത്രി

ന്യൂയോർക്ക്
ഗാസയിൽ ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ സെപ്തംബറോടെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ.
‘പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഏക മാർഗം ദീർഘകാല ഒത്തുതീർപ്പാണ്.
സുരക്ഷിതവും പരമാധികാരവുമുള്ള പലസ്തീൻ രാഷ്ട്രത്തോടൊപ്പം സുരക്ഷിതമായ ഒരു ഇസ്രയേലാണ് ഞങ്ങളുടെ ലക്ഷ്യം. സമാധാനത്തോടെ നിലകൊള്ളുന്ന പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് മുമ്പും പറഞ്ഞിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തിനായി പ്രവർത്തിക്കേണ്ട സമയമാണിത്’-കെയർ സ്റ്റാർമർ പറഞ്ഞു. ബ്രിട്ടൻ വിദേശ സെക്രട്ടറി ഡേവിഡ് ലാമിയും ഇക്കാര്യം ആവർത്തിച്ചു.
സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഹമാസ് ഗാസയിലെ ഭരണം ഉപേക്ഷിക്കണമെന്നും ആയുധങ്ങൾ പലസ്‌തീൻ അതോറിട്ടിക്ക് കൈമാറി സമാധാനം പുനഃസ്ഥാപിക്കാൻ തയ്യാറാവണമെന്നും അറബ് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു.
22 പേർകൂടി കൊല്ലപ്പെട്ടു
ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 22 പേർകൂടി കൊല്ലപ്പെട്ടു. ഇതിൽ 15 പേർ വിവിധ സഹായ കേന്ദ്രങ്ങളിൽ കാത്തുനിന്നവരായിരുന്നു. പട്ടണിമൂലം മരിച്ചവരുടെ എണ്ണം 154 ആയി. 2023 ഒക്‌ടോബർ ഏഴിനുശേഷം ഗാസയിൽ മരിച്ചവരുടെ എണ്ണം 60138 ആയി.









0 comments