ട്രംപിന് വീണ്ടും തിരിച്ചടി: കാലിഫോർണിയ സർവകലാശാലയ്ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് തടഞ്ഞ് കോടതി

വാഷിങ്ടൺ : കാലിഫോർണിയ സർവകലാശാലയ്ക്കുള്ള ഫെഡറൽ ഫണ്ടിങ് വെട്ടിക്കുറച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി തടഞ്ഞ് ഫെഡറൽ ജഡ്ജ്. ജൂതവിരുദ്ധതയും മറ്റ് തരത്തിലുള്ള വിവേചനങ്ങളും അനുവദിക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പേരിൽ ഫണ്ട് ഉടനടി വെട്ടിക്കുറയ്ക്കാനോ സർവകലാശാല സംവിധാനത്തിനെതിരെ പിഴ ചുമത്താനോ ട്രംപ് ഭരണകൂടത്തിന് കഴിയില്ലെന്ന് ഫെഡറൽ ജഡ്ജി വെള്ളിയാഴ്ച വിധിച്ചു.
യുസി ഫാക്കൽറ്റി, വിദ്യാർഥികൾ, ജീവനക്കാർ എന്നിവരെ പ്രതിനിധീകരിക്കുന്ന തൊഴിലാളി യൂണിയനുകളും മറ്റ് ഗ്രൂപ്പുകളും നൽകിയ ഹർജി പരിഗണിച്ചാണ് സാൻ ഫ്രാൻസിസ്കോയിലെ യുഎസ് ജില്ലാ ജഡ്ജി റീത്ത ലിൻ ഉത്തരവിട്ടത്.
ഭരണഘടനയും ഫെഡറൽ നിയമവും ലംഘിച്ച് വിരുദ്ധ കാഴ്ചപ്പാടുകളെ നിശബ്ദമാക്കാൻ ഭരണകൂടം ഫണ്ടിംഗ് വെട്ടിക്കുറയ്ക്കലും വെട്ടിക്കുറയ്ക്കൽ ഭീഷണിയും ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. ലിബറലിസവും ജൂതവിരുദ്ധതയും കോളേജുകളെ കീഴടക്കിയെന്നും അതിനാലാണ് ഫണ്ടിങ്ങ് നിർത്തലാക്കുന്നതെന്നുമായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. മുമ്പ് ഹാർവാർഡ് സർവകലാശാലയ്ക്കെതിരെയും ട്രംപ് രംഗത്തെത്തിയിരുന്നു.
അധികാരത്തിൽ വന്നതിനു പിന്നാലെ ഡസൻ കണക്കിന് സർവകലാശാലകൾക്കെതിരെ വിവിധ കാരണങ്ങൾ പറഞ്ഞ് ട്രംപ് ഭരണകൂടം അന്വേഷണം ആരംഭിച്ചിരുന്നു. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയ്ക്ക് 1.2 ബില്യൺ ഡോളർ പിഴ ചുമത്തുകയും സ്കൂൾ കാമ്പസിൽ സെമിറ്റിസം വിരുദ്ധത അനുവദിച്ചുവെന്ന് ആരോപിച്ച് ഗവേഷണ ധനസഹായം മരവിപ്പിക്കുകയും ചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സ്വകാര്യ കോളേജുകൾക്കെതിരെയും സമാനമായ അവകാശവാദങ്ങളുടെ പേരിൽ ഫെഡറൽ ഫണ്ടിംഗ് മരവിപ്പിക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്തിട്ടുണ്ട്.









0 comments