15 ലക്ഷം തീർഥാടകർ എത്തി; ഹജ്ജ് നാളെമുതൽ

അനസ് യാസിൻ
Published on Jun 03, 2025, 12:33 AM | 1 min read
മനാമ: ഈ വർഷത്തെ ഹജ്ജ് തീർഥാടനം ബുധനാഴ്ച തുടങ്ങും. വ്യാഴാഴ്ചയാണ് അറഫ സംഗമം. വെള്ളിയാഴ്ച സൗദിയിലും ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ആഘോഷിക്കും. ആദ്യദിവസം മിനാ താഴ്‌വരയിലെ രാപാർപ്പോടെയാണ് കർമങ്ങൾക്ക് തുടക്കമാകും. തിങ്കൾവരെ 160 രാജ്യങ്ങളിൽ നിന്ന് 15 ലക്ഷംപേർ സൗദിയിൽ എത്തിയതായി ഹജ്ജ് മാന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ 1,22,518 പേരെത്തി. 390 വിമാനം സർവീസ് നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് 16,341 പേരെത്തി. ലക്ഷദ്വീപിൽനിന്നുള്ള 112പേരും ഇതിലുണ്ട്.
മക്കയിൽ 40,000 സുരക്ഷാസേനയെ വിന്യസിച്ചു. സൈനിക പരേഡ് നടന്നു. സുരക്ഷാ സേനയുടെ തയ്യാറെടുപ്പ് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അവലോകനം ചെയ്തു. അറഫയിലെ നമീറ പള്ളിയിൽ ഷെയ്ഖ് സാലേ ബിൻ ഹുമൈദ് അറഫ ഖുതുബ നിർവഹിക്കും. 34ലധികം ഭാഷകളിൽ ഇതിന്റെ തത്സമയ വിവർത്തനം ലഭ്യമാകും. 40-ലധികം സർക്കാർ ഏജൻസികളും 2,50,000 ഉദ്യോഗസ്ഥരും ഹജ്ജ് സേവനത്തിനായുണ്ട്. അനുമതിയില്ലാതെ എത്തിയ 2,69,000 പേരെ തടഞ്ഞു. 40 ഡിഗ്രിക്ക് മുകളിലാണ് മക്കയിലെ താപനില. കഴിഞ്ഞ വർഷം 51.8 ഡിഗ്രിയായിരുന്നു. തണൽ പ്രദേശങ്ങൾ 50,000 ചതുരശ്ര മീറ്റ (12 ഏക്കർ)റായി വികസിപ്പിച്ചു. 400 ലധികം കൂളിങ് യൂണിറ്റുകൾ വിന്യസിച്ചതായും അധികൃതർ അറിയിച്ചു.









0 comments