global-plastic-treaty-deadlock-india-backs-lmc
പ്ലാസ്റ്റിക് നിയന്ത്രണ കരാറിനായുള്ള ജനീവ കൂട്ടായ്മയിൽ രാജ്യങ്ങൾ തമ്മിൽ ഭിന്നത

ജനീവ: പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിന് ഉത്പാദനം തന്നെ നിയന്ത്രിക്കണമോ അതോ സംസ്കരണ പുനരുപയോഗ പ്രക്രിയകൾ വഴി മാലിന്യ വിപത്ത് തടയാൻ സാധ്യമാവുമോ. വർഷങ്ങൾ നീണ്ട ചർച്ച, ലോക രാജ്യങ്ങൾ രണ്ടു ചേരികളായി തിരിഞ്ഞ് വാദങ്ങൾ മുന്നോട്ട് വെച്ചതോടെ പിന്നെയും അനിശ്ചിതത്വത്തിലായി.
2022 മുതൽ യുഎൻ പരിസ്ഥിതി പരിപാടി (UNEP) ഭൂമിയിലും സമുദ്രങ്ങളിലും ദീർഘകാല പ്രത്യാഘാതം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള കരാറിനായി പരിശ്രമത്തിലാണ്. രാജ്യങ്ങളെ തമ്മിൽ ഇതിനായി നിയമപരമായി ബാധ്യതപ്പെടുത്തുകയാണ് ലക്ഷ്യം.
ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനമായ ജനീവയിൽ ചേർന്ന പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ നെഗോഷ്യേറ്റിംഗ് കമ്മിറ്റിയുടെ അഞ്ചാം സെഷന്റെ രണ്ടാം പ്ലീനറി സമ്മേളനമാണ് കഴിഞ്ഞ ദിവസം ചേർന്നത്. 170 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തി.
പ്ലാസ്റ്റിക്, പോളിമർ നിർമ്മാണ വ്യവസായം യൂറോപ്പിൽ നിന്ന് തെക്ക്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറിയതോടെ രാജ്യങ്ങളുടെ ചേരികളും നിലപാടും മാറിമറിഞ്ഞു. പല രാജ്യങ്ങളിലും പോളിമർ ഉൽപ്പാദനത്തിനുള്ള ആവശ്യവും ലാഭവും കുറയുകയാണ്. ചൈനയിലെ പെട്രോകെമിക്കൽ റിഫൈനറികൾ ഇപ്പോൾ 50% ശേഷി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ് റിപ്പോർടുകൾ. അപ്പോഴും മലിനീകരണ ഭീഷണി മാരകമായി തുടരുന്നു. വ്യവസായ താത്പര്യ ഗ്രൂപ്പുകളുടെ സ്വാധീനം നിർണ്ണായകമായി വർധിക്കുന്നു.

ജനീവയിൽ നടന്ന നാലാമത് ചർച്ചാ യോഗത്തിന് തുടർച്ചയായി രണ്ട് കൂട്ടായ്മകൾ രൂപപ്പെട്ടു.
High Ambition Coalition (HAC) – നോർവേയും റുവാണ്ടയും നേതൃത്വം നൽകുന്ന യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ഉൾപ്പെടെ ഏകദേശം 80 രാജ്യങ്ങൾ.
Like Minded Countries (LMC) – ഇറാൻ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റിൻ, ചൈന, ക്യൂബ എന്നിവ ഉൾപ്പെടുന്ന, പ്രധാനമായും പെട്രോകെമിക്കൽ ഉൽപ്പാദക രാജ്യങ്ങൾ.
കഴിഞ്ഞ ദിവസത്തെ ചർച്ചായോഗത്തിൽ ഇന്ത്യ LMC-യോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രധാന ഭിന്നത –1. HAC കൂട്ടായ്മ പ്ലാസ്റ്റിക് ഉൽപ്പാദനം കുറയ്ക്കാതെ മലിനീകരണം നിയന്ത്രിക്കാനാകില്ലെന്ന് വാദിക്കുന്നു.
2. LMC വാദം: ഉൽപ്പാദനത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് വ്യാപാരത്തെ ബാധിക്കും. ആയതിനാൽ പകരം മാലിന്യ സംസ്കരണത്തിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് വാദിക്കുന്നു.
പ്രതിസന്ധി: ഇപ്പോഴത്തെ നിയമപ്രകാരം ഭൂരിപക്ഷ വോട്ടിൽ തീരുമാനം എടുക്കാൻ കഴിയില്ല. ഏകദേശം എല്ലാവരുടെയും ഏകകണ്ഠ പിന്തുണ വേണം.
ഐഇഇഎഫ് – (Institute for Energy Economics and Financial Analysis) നടത്തിയ വിശകലനം പ്രകാരം പ്ലാസ്റ്റിക് നിർമ്മാണത്തിന് പ്രധാനമായ കെമിക്കൽ ഘടകങ്ങളുടെ വ്യാപാരത്തിൽ ഏഷ്യയാണ് മുൻപന്തിയിൽ. യുഎസ്, സൗദി അറേബ്യ എന്നിവയാണ് എഥിലീൻ പോളിമറുകളുടെ വലിയ കയറ്റുമതിക്കാർ. യൂറോപ്പിൽ എത്തുമ്പോൾ ബെൽജിയം, ജർമനി എന്നീ രാജ്യങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യൻ നിലപാട്
പ്രൈമറി പോളിമർ ഉൽപ്പാദനത്തിൽ ക്യാപ് കൊണ്ടുവരുന്നത് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തടസ്സമാവുമെന്നും ആയതിനാൽ മാലിന്യ സംസ്കരണ ശേഷി വർദ്ധിപ്പിക്കണമെന്നു പറയുന്ന രാജ്യങ്ങൾക്ക് ഒപ്പമാണ് ഇന്ത്യ നിലപാട് എടുത്തത്.
റഷ്യയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള എണ്ണ ഉൽപ്പാദക രാഷ്ട്രങ്ങൾ പൂർണ്ണ നിയന്ത്രണത്തിന് എതിരെ ശക്തമായ എതിർപ്പ് ഉയർത്തി. ഉൽപ്പാദിപ്പിക്കുന്നതിനല്ല, കൂടുതൽ പുനരുപയോഗം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് നിലപാട് അവതരിപ്പിച്ചു.

20-ാം നൂറ്റാണ്ടിലാണ് ഫോസിൽ ഇന്ധനങ്ങൾ സംസ്കരിച്ച് നിർമ്മിച്ച സിന്തറ്റിക് പ്ലാസ്റ്റിക്കുകളുടെ വിസ്ഫോടനം തുടങ്ങുന്നത്. ലോകത്തിലെ സമുദ്രങ്ങളിൽ മാത്രം ഏകദേശം 200 ട്രില്യൺ പ്ലാസ്റ്റിക് കഷണങ്ങൾ പൊങ്ങിക്കിടക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുള്ളത്. ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ ചുരുങ്ങിയ കാലത്തിനിടയിൽ ഇത് മൂന്നിരട്ടിയാകും.
ലോകത്ത് 1950 ൽ രണ്ട് ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്നത് 2022 ആയപ്പോഴേക്കും 475 ദശലക്ഷം ടണ്ണായി ഉയർന്നിരിക്കയാണ്. എല്ലാ പ്ലാസ്റ്റിക്കുകളുടെയും ഏകദേശം 60% ഒറ്റ ഉപയോഗമുള്ളവയാണ്, 10% മാത്രമേ പുനരുപയോഗം ചെയ്യപ്പെടുന്നുള്ളൂ.
2022 മുതൽ തന്നെ മാലിന്യങ്ങളും ചില പ്ലാസ്റ്റിക്കുകളിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ രാസവസ്തുക്കളും വെട്ടിക്കുറയ്ക്കുന്നതിന് നിയമപരമായ ഒരു ആഗോള ഉടമ്പടി വികസിപ്പിക്കാൻ രാജ്യങ്ങൾ ധാരണയിൽ എത്തിയിരുന്നതാണ്. എന്നാൽ രണ്ട് വർഷത്തിന് ശേഷവും ഒരു കരാറിലും എത്താനായില്ല. ഇതിനിടയിൽ വ്യവസായ താത്പര്യങ്ങളും കടന്നു വരുന്നു. ജനീവ സമ്മേളനത്തിൽ തന്നെ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന കമ്പനികൾക്ക് അവരുടെ ഉപോഗത്തിന് അനുസൃതമായ അധിക നികുതു ചുമത്തണം എന്ന ആവശ്യവും ഉയർന്നിരുന്നു.

2040 ആകുമ്പോഴേക്കും പ്ലാസ്റ്റിക് ഉൽപ്പാദനത്തിൽ 75% കുറവ് വരുത്തണമെന്ന് ഗ്രീൻപീസ് മുന്നറിയിപ്പ് നൽകുന്നു.








0 comments