ഡോജിന് തെറ്റുകൾ സംഭവിച്ചു, നിരവധി വധഭീഷണികൾ നേരിടുന്നു: മസ്ക്

വാഷിങ്ടൺ: താൻ നിരവധി വധഭീഷണികൾ നേരിടുന്നതായി ശതകോടീശ്വരൻ ഇലോൺ മസ്ക്. ട്രംപ് സർക്കാരിന്റെ ആദ്യ കാബിനറ്റ് മീറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപ് പുതുതായി രൂപീകരിച്ച കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) തലവൻ കൂടിയായ മസ്ക്. മസ്ക് ഡോജിന്റെ തലവനായതിനു പിന്നാലെ മറ്റ് രാജ്യങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കുന്നതുൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ നടപ്പാക്കിയിരുന്നു. ഡോജിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കാൻ ട്രംപ് ആവശ്യപ്പെട്ടപ്പോഴായിരുന്നു മസ്ക്കിന്റെ മറുപടി.
നിലവിൽ യുഎസ് സർക്കാരിന്റെ കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ തകരാറുകൾ പരിഹരിക്കാനാണ് ഡോജ് ശ്രമിക്കുന്നതെന്ന് മസ്ക് പറഞ്ഞു. സിസ്റ്റത്തിൽ പല തെറ്റുകളുമുണ്ട്, സോഫ്റ്റ്‍വെയറുകൾ വർക്ക് ചെയ്യുന്നില്ല. അത് പരിഹരിക്കുന്നതിനുള്ള ടെക് സപ്പോർട്ടായാണ് ഡോജ് പ്രവർത്തിക്കുന്നതെന്നും മസ്ക് പറഞ്ഞു. ഡോജ് തെറ്റുകൾ സൃഷ്ടിക്കുമെന്നും എബോള പ്രതിരോധത്തിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കിയത് ഡോജിന്റെ തെറ്റുകളിലൊന്നാണെന്നും ഇത് ഒരിക്കലും കുറ്റമറ്റ സംവിധാനമല്ലെന്നും മസ്ക് കൂട്ടിച്ചേർത്തു. ഡോജിന്റെ നയങ്ങളെ പൂർണമായും ന്യായീകരിച്ച മസ്ക്, ഇങ്ങനെ ചെയ്തില്ലെങ്കിൽ യുഎസ് പാപ്പരാകും എന്നും പറഞ്ഞു.
ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ മസ്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നൽകി വന്നിരുന്ന ഫെഡറൽ ധനസഹായം നിർത്തലാക്കിയിരുന്നു. ഒരാഴ്ച കൊണ്ട് ജോലിയിലുണ്ടാക്കിയ നേട്ടങ്ങൾ കാണിക്കണമെന്നും ഇല്ലെങ്കിൽ പിരിച്ചുവിടുമെന്നും പറഞ്ഞുകൊണ്ട് മസ്ക് ഫെഡറൽ ജീവനക്കാർക്ക് മെയിൽ അയച്ചതും വിവാദമായിരുന്നു. ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടാനായി മസ്ക് നിർമിത ബുദ്ധി സോഫ്റ്റ്‍വെയർ രൂപകൽപ്പന ചെയ്യുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.









0 comments