ട്രംപിന് തിരിച്ചടി; യുഎസിൽ നിന്നുള്ള ഇറക്കുമതിക്ക് 25% നികുതി വർധിപ്പിച്ചതായി കൊളംബിയ

ബൊഗോട്ട: കൊളംബിയയ്ക്കുമേൽ 25 ശതമാനം അധിക നികുതി ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയിൽ തിരിച്ചടിച്ച് കൊളംബിയ. യുഎസിൽ നിന്നുള്ള ഇറക്കുമതിക്ക് 25% നികുതി വർധിപ്പിച്ചതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽലാണ് ട്രംപ് അധിക നികുതി ചുമത്തിയത്.
കുടിയേറ്റക്കാരുമായുള്ള രണ്ട് യുഎസ് സൈനിക വിമാനങ്ങൾ രാജ്യത്ത് ഇറങ്ങുന്നത് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. പെട്രോയുടെ തീരുമാനത്തിന് മറുപടിയായി, ട്രംപ് എല്ലാ കൊളംബിയൻ ഉൽപ്പന്നങ്ങൾക്കും 25% നികുതി ഏർപ്പെടുത്തുന്നതായി ഉത്തരവിടുകയും ഒരാഴ്ചയ്ക്കുള്ളിൽ ഇത് 50% ആയി ഉയരുമെന്ന് സൂചിപ്പിക്കുകയും ചെയ്തു.
പെട്രോയുടെ സർക്കാരിനും അദ്ദേഹത്തിന്റെ പാർടിക്കും വിസ നിയന്ത്രണങ്ങൾ, കൊളംബിയക്കുമേൽ സാധ്യമായ സാമ്പത്തിക ഉപരോധങ്ങൾ, കൊളംബിയൻ പൗരന്മാരെയും യുഎസിൽ എത്തുന്ന ചരക്കുകളുടെയും "പരിശോധന" എന്നിവയും കർശനമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ചില തീരുമാനങ്ങളെയും നയങ്ങളെയും പെട്രോ അടുത്തിടെ ചോദ്യം ചെയ്യുകയും കഴിഞ്ഞ ചൊവ്വാഴ്ച ലാറ്റിനമേരിക്കയെക്കുറിച്ച് വൈറ്റ് ഹൗസ് നടത്തിയ പരാമർശം “അപകടകരം” എന്ന് സൂചിപ്പിക്കുകയും ചെയ്‌തിരുന്നു.









0 comments