print edition ഛിന്നഭിന്നമായ ഗാസയെ ലോകത്തിന് കാണിച്ച് ബിബിസി

ഗാസയിലെ കെട്ടിടാവശിഷ്ടങ്ങൾ
ഗാസ സിറ്റി
ഗാസയിൽ ഇസ്രയേൽ രണ്ടുവർഷമായി തുടരുന്ന വംശഹത്യാ ആക്രമണങ്ങളുടെ കെടുതികൾ ഒടുവിൽ ലോകത്തിന് മുന്നിലെത്തിച്ച് പാശ്ചാത്യമാധ്യമങ്ങൾ. ഗാസയിൽനിന്ന് സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാൻ ഇസ്രയേൽ അനുവദിക്കുന്നില്ല. എന്നാൽ ഇന്നലെ ബിബിസി ഉൾപ്പെടെയുള്ള ഒരു കൂട്ടം മാധ്യമപ്രവർത്തകരെ ഇസ്രയേൽ സൈന്യം അവിടെയെത്തിച്ചു. അപ്പോഴാണ് രണ്ടുവർഷത്തെ ഇസ്രയേൽ ആക്രമണത്തിൽ തകര്‍ന്നടിഞ്ഞ ഗാസയെ ബിബിസി കാട്ടിയത്. എന്നാൽ ആക്രമണത്തിനിരയായ പലസ്‌തീൻകാരെയോ ഗാസയിലെ മറ്റു പ്രദേശങ്ങളോ കാണാൻ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല.
"ഗാസയുടെ ഭൂപടങ്ങളും ഓർമകളുംഇല്ലാതായി. ഒരു വശത്ത് ബെയ്‌ത്ത് ഹനൂൺ മുതൽ മറുവശത്ത് ഗാസ നഗരം വരെ 180 ഡിഗ്രി വരെ പരന്നുകിടക്കുകയാണ് കെട്ടിടാവശിഷ്‌ടങ്ങൾ. ഒരുകാലത്ത് പതിനായിരക്കണക്കിന് ആളുകൾ താമസിച്ചിരുന്ന പ്രദേശങ്ങൾ തിരിച്ചറിയാൻ ഒന്നും അവശേഷിക്കുന്നില്ല.' ബിബിസി റിപ്പോർട്ട് ചെയ്‌തു.
പ്രസിദ്ധീകരിക്കുംമുൻപ് ഇസ്രയേലിലെ സൈനിക സെൻസർഷിപ്പ് നിയമപ്രകാരം സൈനികരെ വാർത്ത കാണിച്ചു. "ഞങ്ങൾ സന്ദർശിച്ച പ്രദേശത്തെ നാശത്തിന്റെ തോത് എത്രത്തോളമാണെന്ന് ചോദിച്ചപ്പോൾ, അത് "ഒരു ലക്ഷ്യമേയല്ല" എന്ന് ഇസ്രായേലി സൈനിക വക്താവ് നദവ് ശോഷാനി പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. "ഭീകരരെ നേരിടുക എന്നതാണ് ലക്ഷ്യമെന്നായിരുന്നു ശോഷാനിയുടെ മറുപടി.
തങ്ങൾ സന്ദർശിച്ച ഇസ്രയേലി സൈനിക താവളം മഞ്ഞവരയിൽനിന്ന് ഏതാനും മീറ്റർ അകലെയാണ് -യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയിൽ വ്യക്തമാക്കിയ താൽക്കാലിക അതിർത്തി. ഗാസയിലെ ഇപ്പോഴും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെയും ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെയും ഇത് വേർതിരിക്കുന്നു.വെടിനിർത്തൽ പ്രാബല്യത്തിൽവന്നിട്ട് ഒരുമാസത്തോളമായി, പക്ഷേ ഇസ്രായേൽ സൈന്യം എല്ലാദിവസവും ആക്രമണം അഴിച്ചുവിടുന്നുണ്ട് –ബിബിസി വാർത്തയിൽ പറഞ്ഞു.









0 comments